KSDLIVENEWS

Real news for everyone

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മസ്ജിദുമായി ദുബായ് ; അടുത്ത വർഷം സന്ദർശകർക്കായി തുറക്കും

SHARE THIS ON

ദുബായ്∙ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുസ്ലിം പള്ളി (ഫ്ലോട്ടിംഗ് മസ്ജിദ്) നിർമിക്കാൻ തീരുമാനിച്ച് ദുബായ്. എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് ദുബായ് വാട്ടർ കനാലിൽ ആരാധനാലയം വികസിപ്പിക്കുന്നത്. ഈ  പള്ളി അടുത്ത വർഷം തുറക്കുമെന്നാണ് അധികൃതർ വ്യാഴാഴ്ച അറിയിച്ചിരിക്കുന്നത്.

സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള  മതപരമായ തീർഥാടന കേന്ദ്രമാണ് മെഗാ പ്രോജക്ടെന്ന് അതോറിറ്റി പറഞ്ഞു.മസ്ജിദ് മൂന്ന് നിലകളിലായിരിക്കും, പ്രാർത്ഥനാ ഹാൾ വെള്ളത്തിലാണ്, കൂടാതെ 50 മുതൽ 75 വരെ പേർക്ക് വരെ ഒരേ സമയം പ്രാർഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. 

ദുബായിലെ മതപരമായ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് പള്ളിയെന്ന് ഐഎസിഎഡിയിലെ സാംസ്കാരിക ആശയവിനിമയ ഉപദേഷ്ടാവ് അഹമ്മദ് ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ഫ്ലോട്ടിംഗ് മസ്ജിദ് എമിറേറ്റിലെ ഒരു പ്രധാന ആകർഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് പള്ളിയിൽ കയറി പ്രാർത്ഥിക്കുന്നതിന് ക്രമീകരണം ഒരുക്കും. പള്ളിയെ ഭൂമിയുമായി ബന്ധിപ്പിക്കും.  ഡിസൈൻ പൂർത്തിയായിരിക്കുകയാണ്, അടുത്ത വർഷം ഇത് സന്ദർശകർക്കായി തുറക്കും.

എല്ലാ മതങ്ങളിലുമുള്ള ആളുകൾക്ക് പള്ളി സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും. എന്നാൽ മാന്യമായി വസ്ത്രം ധരിക്കാനും ഇസ്​ലാമിക ആചാരങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ നിർദേശിക്കും.  തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബർ ദുബായിൽ 2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയുടെ നിർമ്മാണം ഒക്ടോബറിൽ ആരംഭിക്കും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!