ബന്ദികളുടെ കൈമാറ്റ കരാര്‍ ഇസ്രായേല്‍ അംഗീകരിച്ചതായി ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി

ഗാസസിറ്റി: ബന്ദികളുടെ കൈമാറ്റ കരാര്‍ ഇസ്രായേല്‍ അംഗീകരിച്ചതായി ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്. ഇസ്ലാമിക് ജിഹാദിന്റെ സിയാദ് അല്‍ നഖാലയും ഹമാസിന്റെ ഇസ്മാഈല്‍ ഹനിയ്യയും തമ്മിലാണ് ചര്‍ച്ച നടത്തുന്നത്.
ഖത്തറിന്റെ മധ്യസ്ഥയില്‍ നടത്തിയ ചര്‍ച്ചകള്‍ അതിന്റെ പൂര്‍ണതയിലേക്കെത്തുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള 70 ഓളം ബന്ധികളെ കൈമാറുകയും ഇതിന് പകരമായി അഞ്ചു ദിവസത്തെ പൂര്‍ണമായ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമാണ് ഖത്തര്‍ മുന്നോട്ടുവെച്ചത്. ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഗസ്സ നിവാസികള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ വലിയൊരു സ്വാന്തനമായി മാറും.
ഇസ്‌ലാമിക് ജിഹാദിന്റെ കൈയില്‍ 30-35 വരെ ബന്ധികളാണുള്ളത്. ഹമാസിന്റെ കൈയില്‍ 210ലധികം ബന്ധികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 60 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളവരിലെ സ്ത്രീകളെയും കുട്ടികളെയുമാണ് വിട്ടയക്കുക. ഇതില്‍ തന്നെ സൈനികരെയോ ഇസ്രായേലികളെയോ വിട്ടയക്കാൻ സാധ്യതയില്ല. ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാറിന് അനുകൂലമായ തീരുമാനമായിരിക്കും ഹമാസിന്റെ ഭാഗത്തുനിന്നുണ്ടാവുക.

