പൂജപ്പുര സെൻട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലില്‍ പത്മകുമാര്‍; ഒപ്പം ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി.സന്ദീപ്

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി കെ.ആര്.പത്മകുമാറിനെ, താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലില്‍. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയതെന്ന് പൂജപ്പുര സെൻട്രല്‍ ജയില്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഒപ്പമുള്ളതാകട്ടെ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി.സന്ദീപാണ്. കേസിലെ പ്രതികളായ പത്മകുമാറിന്റെ ഭാര്യ എം.ആര്.അനിതകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. ശാന്തമായാണ് പത്മകുമാര്‍ പെരുമാറുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ആരോടും അധികം സംസാരമില്ല. കഴിഞ്ഞ ദിവസം അഭിഭാഷകനെത്തി പത്മകുമാറുമായി സംസാരിച്ചു. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഡോ.വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ കേസും ഡിവൈഎസ്പി എം.എം.ജോസാണ് അന്വേഷിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം നല്കി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് അന്വേഷണ സംഘം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

