KSDLIVENEWS

Real news for everyone

ശത്രുക്കൾക്ക് പണം നൽ‌കരുത്; യുഎസിനെ ലോകത്തിന്റെ എടിഎമ്മാകാൻ അനുവദിക്കില്ല; റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി

SHARE THIS ON

വാഷിങ്ടൻ ∙ പാക്കിസ്ഥാനും ഇറാഖിനും യുഎസ് പണം നൽകുന്നതിനെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി. ‘ദുർബലമായ അമേരിക്ക മോശം ആൾക്കാർക്ക് പണം നൽകുകയാണ്. ദശലക്ഷക്കണക്കിന് പണമാണ് കഴി‍ഞ്ഞവർഷം പാക്കിസ്ഥാൻ, ഇറാഖ്, സിംബാബ്‌വെ എന്നീ രാജ്യങ്ങൾക്കായി നൽകിയത്. കരുത്തുറ്റ അമേരിക്ക ലോകത്തിന്റെ എടിഎമ്മായി മാറില്ല’– നിക്കി ഹേലി പറഞ്ഞു.

വിദേശനയം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ശത്രുക്കൾക്ക് പണം നൽകുന്നത് നിർത്തണമെന്നും അവർ മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു. ‘നമ്മളെ വെറുക്കുന്ന രാജ്യങ്ങൾക്ക് ഒരു സെന്റ് നൽകുന്നത് പോലും നിർത്തലാക്കും. ജനം കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണം പാഴായിപ്പോകാൻ അഭിമാനമുള്ള അമേരിക്കക്കാരൻ അനുവദിക്കില്ല. നമ്മുടെ വിശ്വാസം ആർജിക്കേണ്ട പല നേതാക്കളും ശത്രുക്കൾക്കൊപ്പം നിൽക്കുന്നു’– അവർ ആരോപിച്ചു. 

പാക്കിസ്ഥാൻ, ഇറാഖ്, ചൈന തുടങ്ങിയ രാജ്യങ്ങൾക്കായി കഴിഞ്ഞ വർഷം 46 ബില്യൻ യുഎസ് ഡോളർ നൽകിയെന്ന് ഹേലി പറഞ്ഞു. ‘‘പണം എങ്ങോട്ടാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും അറിയാൻ നികുതിദായകർക്ക് അവകാശമുണ്ട്. ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാന് പണം നൽകുന്നത് ബൈഡൻ ഭരണകൂടം പുനഃരാരംഭിച്ചു. നിരവധി ഭീകര സംഘടനകളുടെ കേന്ദ്രമാണ് പാക്കിസ്ഥാൻ.

2 ബില്യൻ ഡോളർ സഹായം പാക്കിസ്ഥാൻ സൈന്യത്തിന് നൽകുന്നത് ട്രംപ് ഭരണകൂടം നിർത്തലാക്കിയിരുന്നു. അത് നികുതിദായകരുടെയും സൈന്യത്തിന്റെയും വിജയമായിരുന്നു. എന്നാൽ അധികകാലം നീണ്ടുനിന്നില്ല. പല രീതിയിലും സഹായം നൽകുന്നത് ബൈഡൻ ഭരണകൂടം തുടരുകയാണ്. താൻ പ്രസിഡന്റായാൽ ഒരു പെന്നി പോലും നൽകുന്നത് തടയും’’– ഹേലി പറഞ്ഞു. 

റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രസിഡന്റ് സ്ഥാനാർഥികളിൽ നിലവിൽ മൂന്നാമതാണ് ഇന്ത്യൻ വംശജയായ നിക്കി ഹേലി. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഒന്നാമത്. ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസാണ് രണ്ടാമത്. 51കാരിയായ അവർ രണ്ട് തവണ സൗത്ത് കാരലിന മേയറായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!