KSDLIVENEWS

Real news for everyone

കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു

SHARE THIS ON

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്നലെ രാത്രിയോടെ പൂർത്തിയായി. നിലയം പ്രവർത്തിപ്പിക്കാൻ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. ഇതോടെ താപനിലയം ഇനി പ്രവർത്തിക്കാനുള്ള സാധ്യതയും മങ്ങുകയാണ്.

കായംകുളം താപനിലയത്തിൽനിന്ന് ഏഴു വർഷമായി കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങുന്നില്ല. നാഫ്തയുടെ വില കൂടുതലായതിനാൽ കായംകുളത്തുനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും കൂടുതലാണ്. അതിനാലാണ് കായംകുളത്തുനിന്ന് വൈദ്യുതി കെ.എസ്.ഇ.ബി. വാങ്ങാതിരുന്നത്.

എന്നാൽ നിലയത്തിൽ ശേഖരിച്ച നാഫ്ത അവശേഷിക്കുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന ഈ നാഫ്ത പ്രവർത്തിപ്പിച്ച് തീർക്കുന്നതിനു വേണ്ടി മാർച്ച് ഒന്നു മുതൽ വൈദ്യുതി വാങ്ങാമെന്ന് വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കുകയും പത്തുലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുകയും ചെയ്തു. ഇന്നലത്തോടു കൂടി അവശേഷിക്കുന്ന നാഫ്ത ഉപയോഗിച്ച് തീർത്തു. ഇനി നാഫ്ത ശേഖരിക്കുന്നില്ലെന്നാണ് എൻ.ടി.പി.സി. അധികൃതർ അറിയിച്ചിട്ടുള്ളത്. അതിനാൽ തന്നെ കായംകുളം താപനിലയം ഇനി തുറക്കാൻ സാധ്യതയില്ല.

225 മെട്രിക് ടൺ നാഫ്ത മാത്രമാണ് നിലയത്തിൽ ഇനി അവശേഷിക്കുന്നത്. ടാങ്കിന്റെ ഏറ്റവും അടിഭാഗത്തായതിനാൽ അത് പമ്പ് ചെയ്ത് ഉപയോഗിക്കാനാവില്ല. ഇത് ഉപയോഗശൂന്യമാകാനുള്ള സാധ്യതയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!