ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി: കൊടും ചതിയെന്ന് ശശി തരൂർ

തിരുവനന്തപുരം ∙ നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശ മലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ശശി തരൂര്‍ എംപി. വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ അതില്‍നിന്നൊരു രഹസ്യ യു ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണ്. ആരുമറിയാതെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന നാളുകളില്‍ ധനകാര്യബില്‍ ചര്‍ച്ചയില്‍ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോടു കേന്ദ്രം കാട്ടിയ അനീതിയാണ്.
കേന്ദ്ര സർക്കാർ പിൻവാതിൽ വഴി എടുത്ത തീരുമാനം പിൻവലിക്കണം. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഒരു മറുപടിയും ഇതുവരെയും ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു

