സൗദിയിൽ നിന്ന് ഇന്ത്യൻ ഹാജിമാരുടെ മടക്കം ആരംഭിച്ചു

മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയായതോടെ സൗദിയിൽ നിന്ന് ഇന്ത്യൻ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം ആരംഭിച്ചു. ഹജ്ജിന് മുൻപേ മദീന സന്ദർശനം പൂർത്തിയാകാത്ത ഹാജിമാരുടെ മദീന സന്ദർശനത്തിനും ഇന്ന് തുടക്കമായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മലയാളി ഹാജിമാർ വ്യാഴാഴ്ച മുതൽ മദീനയിലേക്ക് പുറപ്പെടും.
ഒന്നരമാസത്തെ ഹജ്ജ് തീർഥാടനത്തിനുശേഷമാണ് ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. ജിദ്ദ വഴി ആദ്യ സംഘം തീർഥാടകർ ഇന്ന് നാട്ടിലേക്ക് മടങ്ങി. ലഖ്നൗവിലേക്കാണ് ഹാജിമാരുമായുള്ള വിമാനം യാത്രയായത്. പിറകെ ശ്രീനഗർ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള ഹാജിമാരും യാത്രയായി. കഅബക്കരികിലെത്തി മക്കയോട് വിടപറഞ്ഞുള്ള ത്വവാഫ് കർമം നിർവഹിച്ചാണ് ഹാജിമാർ മടങ്ങുന്നത്. അരലക്ഷം തീർഥാടകർ ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങും. ഹജ്ജിന് മുന്നേ മദീന സന്ദർശനം പൂർത്തിയാക്കാത്ത ഹാജിമാരുടെ മദീന സന്ദർശനവും ഇന്ന് ആരംഭിച്ചു.
ഷോർട്ട് ഹജ്ജ് വിഭാഗത്തിലുള്ള 145 പേരാണ് ആദ്യം മദീനയിൽ എത്തിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാർ വ്യാഴാഴ്ച മുതലാണ് മദീനയിലേക്ക് പുറപ്പെടുന്നത്. എട്ട് ദിവസത്തെ സന്ദർശനത്തിനുശേഷം മലയാളി ഹാജിമാരും നാട്ടിലേക്ക് മടങ്ങും. ഈ മാസം 11നാണ് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം.

