പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ; 200 കേസുകളിൽ കൂടി പ്രതികളുടെ അറസ്റ്റ് ഉടൻ

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായ ബന്ധപ്പെട്ട് 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കോന്നി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. അടുത്ത രണ്ടാഴ്ചയ്ക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് തീരുമാനം.
ഇതോടെ,ജുഡീഷ്യല്‍ കസ്റ്റഡിയിലുളള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. പോപ്പുലര്‍ തട്ടിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 23 സ്റ്റേഷനുകളിലായി ആയിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ കേസുകളിലും പ്രതികള്‍ക്ക് പ്രത്യേക ജാമ്യം നേടേണ്ടിവരും.
നിക്ഷേപകരുടെ ഓരോ പരാതിയിലും പ്രത്യേകം കേസ് എന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 200 കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. സാമ്ബത്തിക തട്ടിപ്പ്, വഞ്ചന എന്നിവയ്ക്ക് പുറമേ ബഡ്സ് ആക്‌ട്, കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റേഴ്സ് ആക്‌ട് എന്നീ വകുപ്പുകള്‍ ഓരോ കേസിലും ഉള്‍പ്പെടുത്തും.
അതേസമയം, തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ്, റേബ, ഡോ. റിയ ആന്‍ തോമസ് എന്നിവരെയും പ്രതി ചേര്‍ക്കും. നിക്ഷേപത്തുക വന്നെത്തിയ എല്‍എല്‍പി കമ്ബനികളുടെ നടത്തിപ്പില്‍ അഞ്ച് പേര്‍ക്കുമുള്ള പങ്കാളിത്തം വ്യക്തമായ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ഇത്തരം കേസുകളില്‍ 60 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കാം. അതേസമയം, കൂടുതല്‍ കേസുകളില്‍ അറസ്റ്റ് ഉണ്ടാകുന്നതോടെ എല്ലാം കേസിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയു.

