KSDLIVENEWS

Real news for everyone

പണം ഇനി കിട്ടില്ല, അദ്നാൻ മരിച്ചു’; കോഴിക്കോട്ടെ പതിനാറുകാരിയുടെയും യുവാവിന്റെയും മരണത്തിൽ ദുരൂഹത

SHARE THIS ON

കോഴിക്കോട്: ഈ മാസം 14 ന് പുലർച്ചെ കോഴിക്കോട് മൂഴിക്കലിലുണ്ടായ ഇരട്ടമരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹത തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കിണറ്റിൽ നിന്ന് കണ്ടെടുത്ത മൂന്നു ഫോണുകളെ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. ഇതിൽ നസ്രീനയുടെ ഫോണിൽ നിന്ന് 14 ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിൽ നല്ലളത്തെ ഒരു യുവാവിന് സന്ദേശം അയച്ചതായി കണ്ടെത്തി. അദ്നാനെ അറിയാമോ എന്ന ചോദ്യമാണ് നല്ലളത്ത് ബൈക്ക് വാടകയ്ക്കു നൽകുന്ന യുവാവിന്റെ ഫോണിലേക്കുളള ആദ്യ സന്ദേശം. അറിയാം എന്ന മറുപടിക്ക് അദ്നാൻ പണം തരാനില്ലേ എന്നാണ് മറുചോദ്യം. ഉണ്ട് എന്ന മറുപടിക്ക് പണം ഇനി കിട്ടില്ല അദ്നാൻ മരിച്ചു എന്നാണ് സന്ദേശം നൽകിയിരിക്കുന്നത്.

എങ്ങനെ മരിച്ചു, എന്താണ് സംഭവം എന്ന യുവാവിന്റെ മറുചോദ്യങ്ങൾക്ക് വ്യക്തിപരമായ കാരണമാണെന്നും കുടുംബപ്രശ്നമാണെന്നും മറ്റുമാണ് മറുപടി നൽകിയത്. ഇതോടെ സന്ദേശം അയച്ച ഫോണിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ലെന്നാണ് യുവാവ് പൊലീസിനു നൽകിയ മൊഴി. അദ്നാൻ ദിവസങ്ങൾക്ക് മുൻപ്‌ നല്ലളത്തെ യുവാവിൽ നിന്ന് വാടകയ്ക്ക് ഒരു ബൈക്ക് എടുത്തിരുന്നതായും അത് തിരിച്ച് നൽകിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബൈക്കിനു കേടുപാട് ഉണ്ടായതിനാൽ 1000 രൂപ അദ്നാൻ നൽകേണ്ടിയിരുന്നു. ഇതിനുള്ള ഉറപ്പിനായി അദ്നാൻ ഉമ്മയുടെ ഫോണും തന്റെ ലൈസൻസും അവിടെ ഏൽപ്പിച്ചതായും കണ്ടെത്തി. ഇവ രണ്ടും നല്ലളത്തെ യുവാവ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറി.

നസ്രീന മരിച്ചതിനു ശേഷം അദ്നാൻ യുവാവിനു അയച്ചതാകാം നസ്രീനയുടെ ഫോണിലെ സന്ദേശങ്ങൾ എന്നാണ് നിഗമനം. അദ്നാൻ ഉപയോഗിക്കുന്ന ഭാഷാരീതിയിലാണ് സന്ദേശങ്ങളെന്നതിനാലാണ് ഈ സംശയം. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. കിണറ്റിൽ നിന്ന് അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർ വീണ്ടെടുത്ത മൂന്നു ഫോണിൽ രണ്ടെണ്ണം ഓണാകുന്നുണ്ട്. അദ്നാന്റേതെന്നു കരുതുന്ന ഫോണിലെ സിം മാറ്റിയ നിലയിലായിരുന്നു.‌ ഈ ഫോണുകളുടെ സൈബർ പരിശോധന തുടരുകയാണ്. ഫോണുകൾ എങ്ങനെ കിണറ്റിൽ  എത്തിയെന്നത് വിലയിരുത്താൻ നസ്രീനയുടെയും അദ്നാന്റെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സംഭവസ്ഥലത്ത് രാവിലെ ഉണ്ടായിരുന്ന ചില പ്രദേശവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

14 ന് പുലർച്ചെ ഒന്നിനും നാലരയ്ക്കും ഇടയിൽ ഈസ്റ്റ് മൂഴിക്കൽ പൂതംകുഴിമീത്തൽ വീടിന്റെ മുകൾനിലയിലെ രണ്ടു മുറികളിലായി സഹോദരിമാരുടെ മക്കളായ നസ്രീനയേയും (16) അദ്നാനെയും മരിച്ചതായി കണ്ടെത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതിൽ നസ്രീനയെ ശ്വാസംമുട്ടിച്ചു കൊന്നശേഷം അടുത്തമുറിയിൽ പാക്കിങ് ടേപ്പ് സ്വന്തമായി മൂക്കും വായും ഉൾപ്പെടെ മുഖത്ത് ഒട്ടിച്ചാണ് അദ്നാന്റെ മരണമെന്നാണ് വിലയിരുത്തൽ. അദ്നാന്റെ മൃതദേഹം കണ്ടെത്തിയ മുറി ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് വാതിൽ പൊളിച്ച് അകത്തുകയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!