സംസ്ഥാനത്ത് കോവിഡ് വാക്സിന് ഡ്രൈ റണ് ആരംഭിച്ചു : കേരളം പൂർണ്ണ സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ ഡ്രൈ റൺ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളിൽ തിരഞ്ഞെടുത്ത ആശുപത്രികളിൽ രാവിലെ പതിനൊന്നുമണിവരെയാണ് ഡ്രൈ റൺ നടക്കുക.
തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം. പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലുമാണ് ഡ്രൈ റൺ നടക്കുന്നത്.
25 ആരോഗ്യപ്രവർത്തകർ വീതം ആണ് പങ്കെടുക്കുക. തിരുവനന്തപുരം പേരൂർക്കടയിലെ ആശുപത്രിയിൽ മന്ത്രി കെ.കെ ശൈലജ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേരളം വാക്സിൻ വിതരണത്തിന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ അളവിൽ വേഗത്തിൽ വാക്സിൻ കേരളത്തിന് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി പറഞ്ഞു.
സംഭരണ കേന്ദ്രങ്ങളിൽ നിന്ന് എത്തിച്ച വാക്സിൻ സ്റ്റോറേജ് മുറികളിൽ സൂക്ഷിക്കും. അവിടെ നിന്നും വളരെ ശ്രദ്ധാപൂർവ്വം പുറത്തെടുക്കുന്ന വാക്സിൻ സിറിഞ്ചിലേക്ക് മാറ്റുകയും പിന്നീട് കുത്തിവക്കുകയുമാണ് ചെയ്യുന്നത്. ഇതിൽ കുത്തിവയ്പ്പൊഴികെയുള്ള മറ്റെല്ലാ കാര്യങ്ങളും ഡ്രൈ റണ്ണിന്റെ ഭാഗമായി ചെയ്യും.
വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന കാര്യങ്ങളും നിരീക്ഷിക്കും. ഇതിനായി ഡ്രൈ റൺ കേന്ദ്രങ്ങളിൽ ഒബ്സർവേഷൻ മുറികളും സജ്ജീകരിച്ചിട്ടുണ്ട്.
ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി വാക്സിൻ വിതരണം സുഗമമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ഡ്രൈ റണ്ണിലൂടെ ഉദ്ദേശിക്കുന്നത്.

