മുതിർന്ന കോൺഗ്രസ് നേതാവ് എ.രാമസ്വാമി കോണ്‍ഗ്രസ് വിട്ടു; എല്‍ഡിഎഫിന് പിന്തുണ

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് എൻ.രാമസ്വാമി കോൺഗ്രസ് വിട്ടു. കെ.പി.സി.സി. നിർവാഹക സമിതി അംഗവും യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനുമാണ് എ. രാമസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കാനാണ് രാമസ്വാമിയുടെ തീരുമാനം. പാർട്ടി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന രാമസ്വാമിയെ നേതൃത്വം ഇടപ്പെട്ട് അനുയയിപ്പിച്ചിരുന്നു. വിമത സ്വരം ഉയർത്തിയതിനെ തുടർന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ രാമസ്വാമിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എം.പി. തുടങ്ങിയനേതാക്കളും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം ചില പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. ഇതിനിടെയാണ് പാർട്ടി വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് നെന്മാറ സീറ്റ് സിഎംപിക്ക് വിട്ടു നൽകിയതിലാണ് അദ്ദേഹത്തിന് പ്രതിഷേധം. 55 വർഷം പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ പാർട്ടി പുനഃസംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു. പാലക്കാടാണ് തന്റെ പ്രവർത്തന മണ്ഡലം. 10 വർഷം മുൻപ് ഷാഫി ഇവിടെ വരുമ്പോൾ ഷാഫിക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫി മാറുന്നില്ലെങ്കിൽ നെന്മാറയിൽ പരിഗണിക്കും എന്നായിരുന്നു പറഞ്ഞിരുന്നതെന്നും രാമസ്വാമി വ്യക്തമാക്കി.

