നഗരത്തിലെ അനധികൃത പാർക്കിങ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം

കാസർകോട് ∙ നഗരത്തിലെ അനധികൃത പാർക്കിങ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. ഇളവുകൾ ലഭിച്ചതോടെ കാസർകോട് നഗരത്തിൽ വാഹനത്തിരക്കുകളും വർധിച്ചു. ഇതോടെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാതയോരത്ത് വാഹനം നിർത്തി വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി പോവുകയാണ് പതിവ്. മണിക്കൂറോളം കഴിഞ്ഞാണു ഇവർ തിരിച്ചെത്തുന്നത്. പാതയോരത്ത് വാഹനം നിർത്തിയിടുന്നതിനാൽ ഗതാഗത കുരുക്ക് നിത്യസംഭവമാണ്. കെപിആർ റാവു റോഡിലാണു ഇതു ഏറെയുള്ളത്. കാൽനട പോലും ഇതിലൂടെ സാധിക്കുന്നില്ലെന്നു വ്യാപാരികളും പരാതിപ്പെടുന്നു. അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നേരത്തെ നടപടി എടുത്തിരുന്നു. എന്നാൽ ഇപ്പോൾ കുറവാണ്. ചില സമയങ്ങളിൽ കാറുകൾ റോഡിൽ തന്നെ നിർത്തിയിടുന്നത്. ഇതിനെതിരെ ശബ്ദിച്ചാൽ കാർ ഉടമയും സംഘവും ഭീഷണിപ്പെടുത്തുകയാണ് പതിവെന്നു പരാതിയുണ്ട്. ഗതാഗതക്കുരുക്ക് പതിവായതിനാൽ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു പൊലീസ് പരിശോധന നടത്തി. അനധികൃത പാർക്കിങ് ചെയ്തു വാഹനത്തിൽ പൊലീസ് പിഴ ചുമത്തി സ്റ്റിക്കർ പതിച്ചു.അനധികൃത വാഹന പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു

