യു.എ.ഇ വ്യോമപാത തുറന്നു; ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞേക്കും, മലയാളി യാത്രികർക്ക് ആശ്വാസം

ദുബായ്: യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവ്. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാണിത്. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസുകൾ എത്താൻ ഇത് വഴിയൊരുക്കുമെന്നതിനാൽ മലയാളികൾക്ക് വലിയ ആശ്വാസമാണിത്. നിലവിൽ പല എയർലൈൻസുകൾക്കും നിയന്ത്രണങ്ങൾ കാരണം സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. പത്തോളം എയർലൈൻസുകൾ സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ ഫ്ളൈ ദുബായ്, എയർ അറേബ്യ എന്നിവ മാത്രമാണ് യു.എ.ഇ.യിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്നത്. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾക്കും കണക്ഷൻ ഫ്ളൈറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും.
വിമാന സർവീസുകൾ വർധിക്കുന്നതോടെ ലഭ്യമായ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സി.ഇ.ഒ. നൗഷാദ് ഹസൻ പ്രതികരിച്ചു. സീറ്റുകൾ പത്തിരട്ടിയോളം വർധിക്കുന്നതോടെ സ്വാഭാവികമായും ടിക്കറ്റ് ഡിമാൻഡ് കുറയുകയും നിരക്കുകൾ താഴുകയും ചെയ്യും. ഒരു വിമാനത്താവളത്തിൽ 200 യാത്രക്കാർ എത്തിയിരുന്ന സ്ഥാനത്ത് പ്രതിദിനം 2000 പേർ വരെ എത്താൻ സാധ്യതയുള്ള സാഹചര്യമാണ് നിലവിലുള്ളത്.

