KSDLIVENEWS

Real news for everyone

85,000 കടന്ന് ഭൂരിപക്ഷം; നിയമസഭയിൽ പുതുചരിത്രമെഴുതി പി.കെ കുഞ്ഞാലിക്കുട്ടി

SHARE THIS ON

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം സ്വന്തമാക്കി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. എന്‍സിപിയുടെ കെടി മുജീബ് റഹ്മാനും ബിജെപിയുടെ അശ്വതി ഗുപ്തകുമാറുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എതിരാളികള്‍.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിലെ വിജയത്തിലൂടെ കെ കെ ശൈലജ കൈവശം വച്ചിരുന്ന 60,963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നിൽ വഴിമാറിയത്.

കുഞ്ഞാലിക്കുട്ടി 131,632 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ എൽഡിഎഫിന്റെ കെ.ടി മുജീബ് റഹ്മാന് 46305 വോട്ടുകൾ ലഭിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപിയുടെ അശ്വതി ഗുപ്തകുമാറിന് വെറും 9127 വോട്ടുകളെ ലഭിച്ചുള്ളൂ. എസ്ഡിപിഐ സ്ഥാനാർഥി അഡ്വ സാദിഖ് നടുത്തൊടി 5124 വോട്ടും ആംആദ്മി പാർട്ടി 2060 വോട്ടുകളും നേടി നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച സ്ട്രൈക്ക് റേറ്റാണ് മുസ്‌ലിം ലീഗ്‌ സ്വന്തമാക്കിയത്. മത്സരിച്ച 27ല്‍22 പേരെ ലീഗിന് വിജയിപ്പിക്കാനായി. നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് പാർട്ടിക്ക് 22 എംഎൽഎമാർ എന്ന അംഗബലം ലഭിക്കുന്നത്. മുൻപ് 2011ലെ തെരഞ്ഞെടുപ്പിൽ നേടിയ 20 സീറ്റുകളായിരുന്നു പാർട്ടിയുടെ ഏറ്റവും ഉയർന്ന റെക്കോർഡ്. ആ റെക്കോർഡാണ് ഇപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്.

മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്, കാസർഗോഡ് കല്ലട്ര മായിൻ ഹാജി, തിരുവമ്പാടി സി.കെ കാസിം, കുറ്റ്യാടി പാറക്കൽ അബ്ദുല്ല, കൊടുവള്ളി പി.കെ ഫിറോസ്, പേരാമ്പ്ര ഫാത്തിമ തഹ്‌ലിയ, കുന്ദമംഗലം എം.എ റസാഖ് മാസ്റ്റർ, കോഴിക്കോട് സൗത്ത് അഡ്വ. ഫൈസൽ ബാബു, കൊണ്ടോട്ടി ടി.പി അഷ്‌റഫലി, ഏറനാട് പി.കെ ബഷീർ, മഞ്ചേരി അഡ്വ.എം റഹ്മത്തുല്ല, പെരിന്തൽമണ്ണ നജീബ് കാന്തപുരം, മങ്കട മഞ്ഞളാംകുഴി അലി, മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടി, വേങ്ങര കെ.എം ഷാജി, വള്ളിക്കുന്ന് ടി.വി ഇബ്രാഹീം, തീരൂരങ്ങാടി പി.എം.എ സമീർ, കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങൾ, താനൂർ പി.കെ നവാസ്, തിരൂർ കുറുക്കോളി മൊയ്തീൻ, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരി വി.ഇ അബ്ദുൽഗഫൂർ എന്നിവരാണ് ലീഗ് ടിക്കറ്റിൽ ജയിച്ചവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!