കാലവർഷം ഇന്ന് എത്തിയേക്കും; സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കാലവർഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ-മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, വടക്കൻ കേരളത്തിൽ മഴ താരതമ്യേന കുറവായിരിക്കുമെങ്കിലും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
വരും മണിക്കൂറുകളിൽ മഴയോടൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ ഉറപ്പാക്കുന്നതിനായി ദുരന്തനിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം. ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കർശനമായ നിയന്ത്രണങ്ങളാണ് തീരദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പൂർണ്ണമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒരു കാരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.

