ഒരാളെ തട്ടണമെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണം; ദിലീപിനെതിരേ പുതിയ ശബ്ദരേഖയുമായി ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: ദിലീപിന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. ഒരാളെ തട്ടണമെങ്കിൽ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്ന ശബ്ദരേഖയാണ് ബാലചന്ദ്രകുമാർ ശനിയാഴ്ച പുറത്തുവിട്ടത്. ഇതിനൊപ്പം ‘ഒരുവർഷം ഒരു റെക്കോർഡും ഉണ്ടാകരുത്, ഫോൺ യൂസ് ചെയ്യരുത്’ എന്ന് സഹോദരൻ അനൂപ് പറയുന്നതാണെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്. ഇവയെല്ലാം 2017-ലെ ശബ്ദരേഖയാണെന്നാണ് ബാലചന്ദ്രകുമാറിന്റെ അവകാശവാദം.
ഒരാളെ വധിക്കാൻ തീരുമാനിച്ചാൽ ഗ്രൂപ്പായി ആളുകളെ വധിക്കണമെന്നും അങ്ങനെയാണെങ്കിൽ സംശയിക്കില്ലെന്നുമാണ് ദിലീപ് പറഞ്ഞതിന്റെ അർഥമെന്നാണ് ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. ഇത് സിനിമയിലെ ഒരു സംഭാഷണമാണെന്നും പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ പുതിയ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ജാമ്യഹർജിയിൽ വാദംകേട്ട ഹൈക്കോടതി, ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

