ലാവലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സുപ്രീം കോടതിക്ക് കത്ത്

ന്യൂഡൽഹി: എസ്.എൻ.സി. ലാവലിൻ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത്. കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടി ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക് ആണ് കത്ത് നൽകിയത്.
ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിര ബാനർജി എന്നിവർ ചൊവ്വാഴ്ച പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാലാമത്തെ കേസാണ് ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ. ഇരുപത്തിയഞ്ചിൽ അധികം തവണ മാറ്റി വെച്ച കേസ് ഇനി മാറ്റിവെക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യകതമാക്കിയിരുന്നു.
പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ വ്യക്തിയാണ് ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്. ഫ്രാൻസിസിന്റെ ആവശ്യത്തെ സി.ബി.ഐ. അനുകൂലിക്കുമോ എതിർക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലുള്ള നിലപാട് ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാകുമെന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ലാവലിൻ ഹർജികളിൽ സി.ബി.ഐ. സുപ്രീം കോടതിയിൽ നാളെ നടത്തുന്ന ഇടപെടലിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ നടത്തുന്ന അന്വേഷണത്തിലെ ചില വസ്തുതകൾ കോടതിയിൽ ഹാജരാക്കാനും സി.ബി.ഐ. ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

