മുഖ്യമന്ത്രി എത്തി; എറണാകുളത്ത് ജനരോഷം കനക്കുന്നു: ‘വീട്ടില്‍ കയറ്റില്ല

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം ഇന്നു കൊച്ചിയിൽ നടക്കുമ്പോൾ, പദ്ധതിക്കെതിരെ എറണാകുളം ജില്ലയിൽ ജനരോഷം കനക്കുന്നു. സര്‍വേ, സാമൂഹികാഘാത പഠനം എന്നിവയ്ക്കായി എത്തുന്നവരെ വീട്ടുവളപ്പില്‍ കയറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
കീഴ്മാട് പഞ്ചായത്തിലെ ജനങ്ങൾ സമരരംഗത്തിറങ്ങി. പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളെയാണ് പദ്ധതി ഏറ്റവുമധികം ബാധിക്കുക. ഇവിടെ 150 ലധികം വീടുകളും തണ്ണീര്‍ത്തടങ്ങളും റെയിൽ പാതയ്ക്കായി വഴിമാറി കൊടുക്കേണ്ടിവരും. ജില്ലയിലെ ആലുവ, കണയന്നൂര്‍, മൂവാറ്റുപുഴ താലൂക്കുകളിലായുള്ള ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വരും ദിവസങ്ങളില്‍ സാമൂഹികാഘാത പഠനവും ആരംഭിക്കും.
സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം ഇന്നു ചേരുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

