സന്ദീപ് വാരിയരുടെ റോഡ്ഷോയ്ക്കുനേരെ കല്ലേറ്; മൂന്നുപേർക്ക് പരുക്ക്, പൊലീസ് ലാത്തിവീശി

തൃക്കരിപ്പൂർ (കാസർകോട്): തിരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറയാനെത്തിയ നിയുക്ത എംഎൽഎ സന്ദീപ് വാരിയർ നടത്തിയ റോഡ്ഷോയ്ക്കുനേരെ വലിയപറമ്പ് പഞ്ചായത്തിലെ പടന്നക്കടപ്പുറത്ത് ആക്രമണം; 3 പേർക്ക് പരുക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി.
റോഡ്ഷോയ്ക്കുനേരെ ഇരുട്ടിൽനിന്ന് തുരുതുരെ കല്ലേറുണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം. കല്ലേറിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ.അമീനും (45) 2 യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിനെത്തുടർന്ന് സിപിഎം–യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പൊലീസ് സംഘം ഒന്നിലേറെത്തവണ അക്രമികളെ ലാത്തിവീശി വിരട്ടിയോടിച്ചു. രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ പടന്നക്കടപ്പുറത്ത് സിപിഎം ഒരുക്കങ്ങൾ നടത്തിയതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

