വീസയും പാസ്പോർട്ടുമില്ലാതെ യുഎഇയിൽ കഴിഞ്ഞ പാക്കിസ്ഥാൻ സ്വദേശിക്ക് മലയാളിയുടെ സഹായഹസ്തം; സാഖിബ് നാടണഞ്ഞത് കാരുണ്യചിറകിൽ

ഉമ്മുൽ ഖുവൈൻ∙ മലയാളി സമൂഹികപ്രവർത്തകന്റെ സഹായത്താൽ, രോഗിയായ പാക്കിസ്ഥാൻ സ്വദേശി നാട്ടിലെത്തി. മസ്തിഷ്ക സംബന്ധമായ അസുഖം മൂലം മൂന്നു വർഷത്തിലേറെയായി ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാഖിബ് ജാവേദി (45)നാണ് സാമൂഹികപ്രവർത്തകനും ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്‍റുമായ സജാദ് നാട്ടികയുടെ സഹായത്താൽ നാട്ടിലെത്താൻ കഴിഞ്ഞത്. പാക്കിസ്ഥാനിലെ സർഗോധ സ്വദേശിയായ സാഖിബിന് വീസയോ പാസ്പോർട്ടോ മറ്റു രേഖകളൊ ഇല്ലാതിരുന്നതും ഇടയ്ക്കിടെ അപസ്മാരം വരുന്നതും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി സാജിദ് പറഞ്ഞു. പാക്കിസ്ഥാൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് രേഖകൾളെല്ലാം ശരിയാക്കുകയും ആശുപത്രി അധികൃതരുമായി സംസാരിച്ച് പത്തു ലക്ഷത്തോളം ദിർഹത്തിന്റെ ആശുപത്രി ബിൽ ഒഴിവാക്കുകയും ചെയ്തതോടെയാണ് സാഖിബിന് നാട്ടിലേക്കു മടങ്ങാനുള്ള വഴി തെളിഞ്ഞത്. നാട്ടിലേക്ക് സ്ട്രെച്ചറിൽ കൊണ്ടു പോകാൻ അടയ്ക്കേണ്ടിയിരുന്ന വൻ തുക കണ്ടെത്തിയത് ചാരിറ്റി സൊസൈറ്റിയുടെ സഹായത്തോടെയാണ്. പിആർഒ ഫയാസ് അഹമ്മദിന്റെ സഹായം കൂടി ലഭിച്ചതോടെ രേഖകൾ എളുപ്പത്തിൽ ശരിയാക്കാൻ കഴിഞ്ഞതായി സാജിദ് നാട്ടിക പറഞ്ഞു.

