ഒറ്റ ദിവസം ലാഭം 200 കോടി; മഹാദേവ് ആപ്പ് താരങ്ങൾക്കും വാരിക്കോരി നൽകി കോടികൾ

ന്യൂഡൽഹി: മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് സ്വർണക്കട്ടികളും 417 കോടി രൂപയും. കഴിഞ്ഞ മാസം 39 സ്ഥലങ്ങളിലായി നടത്തിയ തിരച്ചിലിലാണ് സ്വർണക്കട്ടികൾ, ആഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് െചയ്തു. ശ്രദ്ധ കപൂർ ഇന്നു ഹാജരാകാൻ ഇ.ഡി നോട്ടിസ്; രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച് രൺബീർ കപൂർ ആപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ തുടങ്ങി നിരവധിപ്പേർക്ക് ഇ.ഡി നോട്ടിസ് അയച്ചതോടെയാണ് മഹാദേവ് ആപ്പ് വാർത്തകളിൽ നിറയുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രധാന പ്രതികളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. വിവാഹത്തിന് മുടക്കിയത് 200 കോടി; അന്വേഷണം ആരംഭിച്ച് ഇ.ഡി മഹാദേവ് ആപ്പിന്റെ ഉടമകൾ ഫെബ്രുവരിയിൽ യുഎഇയിൽ 200 കോടി രൂപ മുടക്കി വിവാഹം നടത്തിയതോടെയാണ് ഇ.ഡി പരിശോധന ആരംഭിച്ചത്. ഛത്തീസ്ഗഡ് സ്വദേശികളായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിലിരുന്നാണ് ആപ്പിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. ചാറ്റ് ആപ്പുകൾ വഴി ക്ലോസ്ഡ് ഗ്രൂപ്പുകളുണ്ടാക്കുകയും നിരന്തരം പുതിയ വെബ്സൈറ്റുകൾ നിർമിച്ചുമായിരുന്നു പ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുകയും പണം സമ്പാദിക്കുന്നതിന് മെസേജ് അയയ്ക്കുന്നതിനും ആവശ്യപ്പെടും. മെസേജിലൂടെ ബന്ധപ്പെടുന്നവരോട് രണ്ട് ഐഡികളുണ്ടാക്കാൻ ആവശ്യപ്പെടും. ഒന്ന് വാതുവയ്പ്പ് നടത്തുന്നതിനും പണം അടയ്ക്കുന്നതിനുമാകും ഉപയോഗിക്കുക. രണ്ടാമത്തേത് കസ്റ്റമർ കെയർ എക്സിക്യൂട്ടിവിനോട് സംസാരിക്കുന്നതിനും പോയന്റുകളുടെ അടിസ്ഥാനത്തിൽ നേടിയ പണം സമാഹരിക്കുന്നതിനുമാണ്. ബെനാമി പേരുകളിൽ വ്യാജമായി തുടങ്ങിയ അക്കൗണ്ടുകളാണ് പണമിടപാടുകൾക്ക് ഇവർ ഉപയോഗിച്ചിരുന്നത്. കമ്പനിക്ക് ഒരിക്കലും പണം നഷ്ടപ്പെടാത്ത രീതിയിലാണ് കളികൾ ക്രമീകരിച്ചിരുന്നത്. ആദ്യമായി ചേരുന്നവർക്ക് പണം ലഭിക്കും. ഇതോടെ കൂടുതൽ പണം ഇറക്കും. എന്നാൽ തുടർച്ചയായി പണം ഇറക്കുന്നതോടെ പണം നഷ്ടപ്പെടുകയാണുണ്ടാകുക. മഹാദേവ് ആപ്: ബോളിവുഡ് താരങ്ങളെ വിടാതെ ഇ.ഡി; കൂടുതൽ പ്രമുഖർക്ക് നോട്ടിസ് നാല് രാജ്യങ്ങളിൽ പടർന്ന് പ്രവർത്തനം ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, യുഎഇ എന്നീ നാല് രാജ്യങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ ആരംഭിച്ചു. ദിവസവും ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടാണ് ഈ ആപ്പിലൂടെ നടന്നതെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ദിവസവും 200 കോടി രൂപ വീതം കമ്പനി ലാഭമുണ്ടാക്കിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. യുഎഇ ആസ്ഥാനമാക്കിയാണ് ആപ്പ് പ്രവർത്തിച്ചിരുന്നത്. വൻ തോതിൽ ഹവാല ഇടപാടും നടന്നിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന 30 നഗരങ്ങളിൽ കോൾ സെന്റർ തുറന്നു. അനിൽ ദമ്മാനി, സുനിൽ ദമ്മാനി എന്നിവർ ചേർന്നാണ് ഈ കോൾ സെന്ററുകൾ നിയന്ത്രിച്ചിരുന്നത്. ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസികളുടെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിന് രാഷ്ട്രീയക്കാർക്ക് വിദേശത്തുവച്ചു പണം കൈമാറ്റം ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തിനിടെ നിയമവിരുദ്ധമായി 65 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് അനിൽ ദമ്മാനി അന്വേഷണ ഏജൻസിയോട് സമ്മതിച്ചു. ബോളിവുഡ് ബന്ധം ദുബായിൽ നടത്തിയ വിവാഹത്തിൽ പരിപാടി അവതരിപ്പിച്ചതിന് ഹവാല പണം കൈപ്പറ്റിയതിനാണ് ബോളിവുഡ് താരങ്ങളെ ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചാർട്ടേഡ് വിമാനത്തിലാണ് 17 ബോളിവുഡ് താരങ്ങൾ ദുബായിലെ വിവാഹ പരിപാടികളിൽ പങ്കെടുക്കാനെത്തിയത്. എല്ലാവർക്കും പ്രതിഫലം നൽകിയത് ഹവാല പണത്തിലൂടെയാണ്. കോടികളാണ് ഇവർ കൈപ്പറ്റിയതെന്നും ഇ.ഡി പറയുന്നു. ആപ്പിന് പ്രചാരണം നൽകിയതുമായി ബന്ധപ്പെട്ടും രൺബീറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

