‘ഈ ദിവസം ഓര്‍ത്തുവെക്കും, ഉറപ്പ്’; കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിയുടെ സ്റ്റാറ്റസ്

കണ്ണൂർ: പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ചത് ഓപ്പൺവോട്ട് സംബന്ധിച്ച തർക്കം. തിരഞ്ഞെടുപ്പ് ദിവസം പ്രദേശത്തെ 149,150 നമ്പർ പോളിങ് ബൂത്തുകളിൽ ഓപ്പൺ വോട്ട് സംബന്ധിച്ച് ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഓപ്പൺ വോട്ട് ചെയ്യാൻ ആളുകളെ വാഹനത്തിൽ കൊണ്ടുവരുന്നത് സംബന്ധിച്ചായിരുന്നു പ്രശ്നം. ഇത് ചെറിയരീതിയിലുള്ള സംഘർഷത്തിനും വഴിവെച്ചു. വാഹനത്തിൽ ആളെ കൊണ്ടുവരരുതെന്ന് സിപിഎം പ്രവർത്തകർ ലീഗുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉച്ചയോടെ പ്രശ്നങ്ങൾ താത്കാലികമായി അവസാനിച്ചെങ്കിലും വൈകിട്ട് വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് മൻസൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷമാണ് മൻസൂറിനെ അക്രമികൾ വെട്ടിവീഴ്ത്തിയത്. സഹോദരൻ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സി.പി.എം. പ്രവർത്തകൻ അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലീംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാൾ വാട്സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്നവിവരം. അതിനിടെ, പാനൂരിലേത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ലീഗ് പ്രവർത്തകനും മൻസൂറിന്റെ അയൽക്കാരനുമായ നജാഫ് ആരോപിച്ചു. ‘രാവിലെ ബൂത്തിൽ ഓപ്പൺവോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാർ തടയുന്ന സാഹചര്യമുണ്ടായി. സംഘർഷമുണ്ടാക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. വെട്ടേറ്റ മുഹ്സിൻ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്നം പോലീസിനെ അറിയിച്ചു. പിന്നീട് പ്രശ്നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്സാപ്പിലൂടെ പുറത്തുവന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നിൽവെച്ച് മൻസൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. സഹോദരൻ മുഹ്സിനും വെട്ടേറ്റു. ബോംബേറിൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്’- നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തിൽ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.

