നേമത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫിന് 10,000 വോട്ടുകള്‍ നല്‍കിയെന്ന് SDPI

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരങ്ങൾ നടന്ന നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ് ഡി പി ഐ. നേമത്ത് പതിനായിരത്തിലേറെ വോട്ട് പാർട്ടിക്കുണ്ടെന്നും സ്ഥാനാര്‍ത്ഥികളും മുന്നണി നേതൃത്വവും പിന്തുണ തേടിയിരുന്നുവെന്നും എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാർഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കി. എല്ലാ പാര്‍ട്ടിക്കാരും വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. എസ് ഡി പി ഐ നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.
പരസ്പരം ഒത്തുകളി ആരോപിച്ച് മുന്നണികൾ
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന നേമത്ത് അവസാന നിമിഷവും ഇരു മുന്നണികളും ഒത്തുകളി ആരോപിച്ചിരുന്നു. നേമത്ത് കോൺഗ്രസ്- മാർക്സിസ്റ്റ് കൂട്ടുകെട്ടുണ്ടെന്നാണ് എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരൻ പറയുന്നു. സഖ്യം സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്‍റെ ആക്ഷേപം. എന്നാൽ, സഖ്യ ആരോപണങ്ങൾ തള്ളിയ വി ശിവൻകുട്ടി ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന് ഒറ്റക്ക് കരുത്തുണ്ടെന്നാണ് പ്രതികരിച്ചത്.
വിടർന്ന താമര നിലനിർത്താൻ ആഞ്ഞ് പിടിക്കുന്ന ബിജെപി ഏറ്റവും പേടിക്കുന്നത് എതിരാളികളിലൊരാൾക്ക് അനുകൂലമായ ന്യൂനപക്ഷവോട്ട് ഏകീകരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അവസാനം കുമ്മനത്തിന് എതിരെ ഉർന്ന വർഗ്ഗീയവാദി നിശബ്ദ പ്രചാരണം നേമത്തും ഉണ്ടായിരുന്നുവെന്നാണ് ബിജെപി ആരോപണം.
അതേസമയം, രാഹുൽ ഗാന്ധികൂടി അവസാന നിമിഷം വന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 2016ൽ സുരേന്ദ്രൻ പിള്ളക്ക് കിട്ടിയ 13860 അല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശിതരൂർ നേടിയ 46472 അടിസ്ഥാന വോട്ട് കണക്കാക്കി അതിന് മുകളിലേക്കാണ് യുഡിഎഫിന്റെ മുഴുവൻ പ്രതീക്ഷകളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി ദിവാകരന്‍റെ 33921 അല്ല, 40000 ത്തോളം വരുന്ന പാർട്ടി വോട്ടാണ് ശിവൻ കുട്ടിയുടെ കണക്ക്. പിന്നെ ബിജെപി വിരുദ്ധ വോട്ടുകളിലും മുരളിയെ പോലെ വി ശിവൻകുട്ടിയും പ്രതീക്ഷവെക്കുന്നു.

