ഭക്ഷ്യമന്ത്രിക്ക് സ്കൂളിൽ നൽകിയ ഭക്ഷണത്തിൽ തലമുടി; സ്വാഭാവികമെന്ന് മന്ത്രി അനിൽ

തിരുവനന്തപുരം: ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ തിരുവനന്തപുരം കോട്ടൺഹിൽ എൽപി സ്കൂളിലെത്തിയ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ തലമുടി. മാധ്യമപ്രവർത്തകരുടെ മുന്നിൽ ഇരുന്ന് ഭക്ഷണം കഴിക്കവേയാണ് മന്ത്രിക്ക് പ്ലേറ്റിൽനിന്ന് മുടി ലഭിച്ചത്. തുടർന്ന്, പ്ലേറ്റും ഭക്ഷണവും മാറ്റിവച്ച് മറ്റൊരു പാത്രത്തിൽനിന്ന് മന്ത്രി ഭക്ഷണം കഴിച്ചു.
മുടിയല്ല, തേങ്ങ ചിരകിയത് മറ്റോ വന്നതാകാമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾ കൈകാര്യം ചെയ്യുന്നതല്ലേ, അത് സ്വാഭാവികമാണ്. ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. അത് കുറച്ചുകൂടി ഗൗരവമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തും. ഭക്ഷണം തയാറാക്കുന്നതിലും വിളമ്പുന്നതിലും വൃത്തി ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സ്കൂളിൽ പാചക തൊഴിലാളികൾ കുറവാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സ്കൂളിൽ ഭക്ഷണം കഴിക്കുന്ന കുട്ടുകൾ ആയിരത്തിനു മുകളിലുണ്ട്. രണ്ട് ജീവനക്കാർ മാത്രമാണുള്ളത്. അവരാണ് എല്ലാ ജോലിയും ചെയ്യുന്നത്. നാളെ മുതൽ പ്രഭാത ഭക്ഷണവും ഉണ്ട്. രാവിലെ 8.30-ന് ഭക്ഷണം കൊടുക്കണം. ആ ഭക്ഷണമൊരുക്കുന്നതും രണ്ടു ജീവനക്കാരാണെന്നും പ്രധാനാധ്യാപിക പറഞ്ഞു.

