കോണ്ഗ്രസ് തുടര്ന്നാല് നാശമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു’; വീണ്ടും കടന്നാക്രമിച്ച് മോദി

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച്ചക്കപ്പുറം കോൺഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്നും അതു സാധിച്ചിരുന്നെങ്കിൽ ഇന്ത്യ സ്വജനപക്ഷപാതത്തിൽ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു.
‘ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി കുടുംബാധിപത്യ പാർട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോൾ കഴിവുള്ളവൻ പുറത്താകുന്നു എന്നതാണ് ഏറ്റവും വലിയ അപകടം. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ചിലർ ആശ്ചര്യപ്പെടുന്നു. ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നതിൽ കുടുങ്ങി കിടക്കുന്നവരാണ് അവർ’- ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കോൺഗ്രസ് തുടർന്നാൽ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടന്നിരുന്നെങ്കിൽ ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകില്ലായിരുന്നു. പതിറ്റാണ്ടുകളായി അഴിമതി സ്ഥാപനവൽക്കരിക്കപ്പെടുമായിരുന്നില്ല. സിഖുകാരുടെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല, കശ്മീരിൽ നിന്ന് പലായനം ഉണ്ടാകുമായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾക്കായി സാധാരണക്കാരന് ഇത്രയും കാത്തിരിക്കേണ്ടി വരില്ലായിരുന്നു.’-പ്രധാനമന്ത്രി ആരോപിച്ചു.
തിങ്കളാഴ്ച്ച ലോക്സഭയിലും പ്രധാനമന്ത്രി കോൺഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് കാരണം കോൺഗ്രസാണെന്നും ഇത്രയും തവണ തോറ്റിട്ടും പ്രതിപക്ഷ പാർട്ടിക്ക് അഹങ്കാരത്തിന് കുറവില്ലെന്നും മോദി ലോക്സഭയിൽ പ്രസംഗിച്ചിരുന്നു. ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കും മോദി മറുപടി നൽകി.
ഇന്ന് പാർലമെന്റിൽ കോൺഗ്രസിനും ഗാന്ധിമാർക്കും എതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ‘പ്രതിഭയാണ് രാജവംശ രാഷ്ട്രീയത്തിന്റെ ആദ്യത്തെ അപകടം’ എന്ന് പറഞ്ഞു, ‘കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ’ രാജ്യം എങ്ങനെ മാറുമായിരുന്നുവെന്ന് പട്ടികപ്പെടുത്തി.

