ആധാർ ഇല്ലെന്ന പേരിൽ വാക്സീൻ നിഷേധിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷന് ആധാർ നിർബന്ധമല്ലെന്ന കേന്ദ്ര നയം അധികൃതർ അതേപടി നടപ്പാക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. മഹാരാഷ്ട്രയിലെ സ്വകാര്യ വാക്സീൻ കേന്ദ്രത്തിൽ ആധാർ നിർബന്ധമായി ചോദിച്ചതായി ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണു തീർപ്പാക്കിയത്.
ആധാർ നിർബന്ധമല്ലെന്നും റേഷൻ കാർഡും വോട്ടർ ഐഡി കാർഡും പോലെ 9 തിരിച്ചറിയൽ രേഖകളിലൊന്നു മാത്രമാണിതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഒരു തിരിച്ചറിയൽ രേഖയുമില്ലാത്ത 87 ലക്ഷം പേർക്കു വാക്സീൻ നൽകിയിട്ടുമുണ്ട്. മഹാരാഷ്ട്രയിലെ വാക്സീൻ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തയച്ചിട്ടുണ്ടെന്നും അറിയിച്ചു.
ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ കോവിഡ് ചികിത്സ, മരുന്ന്, ആശുപത്രി പ്രവേശനം, വാക്സീൻ എന്നിവ നിഷേധിക്കരുതെന്നു യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കഴിഞ്ഞ വർഷം തന്നെ വ്യക്തമാക്കിയിരുന്നു

