ഭൂകമ്പദുരിതം തീരുന്നില്ല: മരണം 8,500 കവിഞ്ഞു, അവശിഷ്ടങ്ങൾക്കിടയിൽ പതിനായിരങ്ങൾ; ഇന്ത്യന്‍ സംഘം എത്തി

അങ്കാറ (തുർക്കി): തുർക്കിയേയും അയൽരാജ്യമായ സിറിയയേയും പിടിച്ചുലക്കിയ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. എണ്ണായിരത്തി അഞ്ഞൂറിലധികം പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്. ഇനിയും മരണ സംഖ്യ ഉയർന്നേക്കും; അങ്ങിങ്ങും വേദനിപ്പിക്കുന്ന ഹൃദയ ഭേദകമായ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. കൂറ്റൻ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദുരിതബാധിതപ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തുർക്കിയിൽ മാത്രം 6394 പേർ മരിച്ചു. 34,810- ഓളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നത്. സിറിയയില്‍ രണ്ടായിരത്തോളം പേരും മരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്ന് നാല് വിമാനങ്ങളേയാണ് തുർക്കിയിലേക്ക് അയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ കിറ്റുകളടക്കമുള്ളവയാണ് ഇന്ത്യയിൽ നിന്ന് അയച്ചത്. സംഘം തുർക്കിയിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ ട്വീറ്റ് ചെയ്തു

