ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വരുന്നു; പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാന്‍ എം.എല്‍.എമാരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നീക്ഷകർ കേരളത്തിലേക്ക് എത്തുന്നു. ഈ മാസം 20-ന് ശേഷം സംഘം കേരളത്തിലെത്തും. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനായി എം.എൽ.എമാരെ ഒറ്റക്ക് ഒറ്റക്ക് നേതാക്കൾ കാണും. തുടർന്നാവും പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണോ തീരുമാനമെടുക്കുക. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും അഴിച്ചുപണി വേണമെന്ന പൊതുവികാരമാണ് നിലനിൽക്കുന്നത്. പാർട്ടിയിലെ അഴിച്ചുപണികൾ ബൂത്ത് തലം മുതലുള്ള പുനസംഘടനയ്ക്ക് അനുസരിച്ച് മതി എന്ന പൊതുധാരണയിലേക്ക് എത്തിയിട്ടുണ്ട്. പാർട്ടി തലപ്പത്തടക്കം മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ പാർലമെന്ററി പാർട്ടി നേതാവിനെ ഉടൻ തീരുമാനിക്കേണ്ടതുണ്ട്. അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളനം ചേരാനിരിക്കെ അതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കണം. അതിനാൽ തന്നെ സർക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ പ്രതിപക്ഷ നോതാവ് ആരെന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കും. ഇതിനായി എ.ഐ.സി.സി. നിരീക്ഷകരായ മല്ലികാർജ്ജുന ഖാർഗെയും വൈദ്യലിംഗവും ഈ മാസം 20-ന് ശേഷം കേരളത്തിലെത്തും. അഞ്ച് ദിവസത്തിനകം എത്താൻ തീരുമാനിച്ചിരുന്നതായിരുന്നെങ്കിലും ലോക്ഡൗൺ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. എ.ഐ.സി.സി. നിരീക്ഷകർ എംഎൽഎമാരെ ഒറ്റക്ക് ഒറ്റക്ക് കാണും. അടുത്ത പ്രതിപക്ഷ നേതാവ് ആരാവണം എന്ന കാര്യത്തിൽ വ്യക്തിപരമായി അഭിപ്രായം തേടും. അതിന് ശേഷം ഹൈക്കമാൻഡുമായി കുടിയാലോചന ഉണ്ടാകും. പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും എടുക്കുന്ന തീരുമാനം നിർണായകമാകും.

