KSDLIVENEWS

Real news for everyone

കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം സ്വീകരിക്കും, സത്യവാങ്മൂലം നല്‍കി

SHARE THIS ON

ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റലി നൽകുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കടൽ കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബ അംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കി നൽകിയ സത്യവാങ്മൂലങ്ങളും കേരളം കൈമാറിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കന്യാകുമാരി, കൊല്ലം ജില്ലകളിലെ കളക്ടർമാർ ആണ് മൽസ്യതൊഴിലാളികളുടെ കുടുംബങ്ങളും, ബോട്ട് ഉടമകളുമായി ചർച്ച നടത്തിയത്. നേരത്തെ നൽകിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോൾ നൽകുന്ന പത്ത് കോടി നഷ്ടപരിഹാരമെന്നാണ് ഡൽഹിയിലെ ഇറ്റാലിയൻ എംബസ്സി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

കടൽകൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കുന്നതിനെ കേരളം എതിർത്തേക്കില്ല.

രാജ്യാന്തര ട്രിബ്യുണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കടൽകൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കുന്നതിനോട് എതിർപ്പ് അറിയിച്ചിരുന്ന കേരളം മുൻ നിലപാട് മാറ്റുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകി കേസിലെ നടപടികൾ അവസാനിപ്പിക്കാമെന്ന വ്യവസ്ഥയോട് തങ്ങൾക്ക് യോജിപ്പ് ആണെന്ന് കേരളം അറിയിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്രിമിനൽ കേസിലെ വിചാരണ ഏത് രാജ്യത്താണ് നടത്തേണ്ടതെന്ന് ഉത്തരവിടാൻ രാജ്യാന്തര ട്രിബ്യുണലിന് അധികാരമില്ലെന്ന് ആയിരുന്നു നേരത്തെ കേരളത്തിന്റെ നിലപാട്. രാജ്യാന്തര ഉടമ്പടിക്ക് പുറത്തുള്ള വിഷയം ആണ് ക്രിമിനൽ കേസിലെ അധികാര പരിധി നിശ്ചയിക്കൽ. അതുകൊണ്ട് തന്നെ രാജ്യാന്തര ട്രിബ്യുണൽ വിധി കേന്ദ്ര സർക്കാർ അംഗീകരിക്കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കടൽകൊല കേസിൽ വിചാരണ നടത്താൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നാണ് 2013ൽ സുപ്രീം കോടതി വിധിച്ചത്. 2013 ലെ സുപ്രീം കോടതി വിധി നിലനിൽക്കെ കേന്ദ്ര സർക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാൻ കഴിയില്ലെന്നും കേരളം നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.

എന്നാൽ മുൻ നിലപാട് കേരള സർക്കാർ മാറ്റിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നഷ്ടപരിഹാരം നൽകാൻ ഇറ്റലി സന്നദ്ധത പ്രകടിപ്പിച്ചതോടെ ആണ് കേരളം മുൻ നിലപാടിൽ മാറ്റം വരുത്തിയത് എന്നാണ് സൂചന.

കേസിലെ നടപടികൾ അവസാനിപ്പിക്കണം എന്ന കേന്ദ്ര ആവശ്യം ഇന്ന് പരിഗണിക്കും.

രാജ്യാന്തര ട്രിബ്യുണലിന്റെ തീർപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കടൽ കൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കണം എന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിൽ ഉള്ള സുപ്രധാന വിഷയം ആണ് കടൽ കൊല കേസിലെ നടപടികൾ എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

എന്നാൽ സെന്റ് ആന്റണീസ് ബോട്ടിൽ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും തങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിലപാടിൽ മത്സ്യത്തൊഴിലാളികൾ ഉറച്ച് നിന്നാൽ കേസുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടു പോയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!