പാനൂര്‍ കൊലപാതകം; ഗൂഢാലോചന നടത്തിയത് വാട്‌സ്ആപ്പിലൂടെ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസിൽ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. വാട്സ് ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന തരത്തിലുള്ള മെസേജുകൾ ഫോണിൽ ഉണ്ടായിരുന്നു. അതിന് വേണ്ടി ബോംബ്, മറ്റ് ആയുധങ്ങളെല്ലാം ശേഖരിച്ചത് വാട്സ് ആപ്പ് മെസേജുകളിലൂടെയാണ് എന്നാണ് പോലീസിന്റെ അനുമാനം. കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് കൊലപാതകത്തിന്റെ നിർണായക തെളിവുകളുള്ള ഫോൺ ലഭിച്ചത്. ഇത് ഷിനോസിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിൽ നിന്ന് നിരവധി മെസേജുകൾ ഡിലീറ്റ് ആയിട്ടുണ്ട്. ഇത് വീണ്ടെടുക്കുന്നതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോൺ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇരുപത്തിനാല് പേരാണ് ഗൂഢാലോചനയിൽ പങ്കാളികളായിട്ടുള്ളത്. ഇതിൽ 11 പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളത്.

