ഓപ്പറേഷൻ തൂഫാൻ തുടരുന്നു,: 55പേർ അറസ്റ്റിൽ; 45 ഗ്രാം എം.ഡി.എം.എയുമായി ഒരാൾകൂടി അറസ്റ്റിൽ

കാസർകോട്: സംസ്ഥാനവ്യാപകമായി പൊലീസ് നടത്തുന്ന തീവ്ര ലഹരിവിരുദ്ധ കാമ്പയിനായ ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കസബ വില്ലേജിൽ നടത്തിയ മിന്നൽ പരിശോധനയിൽ 45 ഗ്രാം എം.ഡി.എം.എയുമായി കസബ സ്വദേശി പിടിയിലായി. കഴിഞ്ഞ ദിവസം 44.06 ഗ്രാം മയക്കുമരുന്നുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കസബ എസ്.ഡി റോഡ്, പള്ളം ‘ബൈത്തുൽ നൂർ’ വീട്ടിൽ ബഷീറിന്‍റെ മകൻ അബ്ദുൽ നാസിർ (40) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് സംഘം മിന്നൽ റെയ്ഡ് നടത്തിയത്. മയക്കുമരുന്നിന്‍റെ അളവ് വളരെ കൂടുതലായതിനാൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കൊമേഴ്സ്യൽ ക്വാണ്ടിറ്റി’ വിഭാഗത്തിലാണ് ഈ കേസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സബ് ഇൻസ്പെക്ടർമാരായ മൗഷമി, പ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ നീരജ്, സനൂപ്, നിജിൻ, അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി 51 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. 55 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായ അബ്ദുൾ നാസിറിന് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നും, ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കാസർകോട് എത്തിച്ചതിന് പിന്നിലുള്ളവർക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

