KSDLIVENEWS

Real news for everyone

അമർനാഥ് ക്ഷേത്രത്തിനടുത്ത് മേഘവിസ്ഫോടനം; 15 മരണം, നാൽപതിലേറെപ്പേരെ കാണാതായി

SHARE THIS ON

ശ്രീനഗർ: തെക്കൻ കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിനു സമീപം മേഘവിസ്ഫോടനത്തെത്തുടർന്ന് മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തിൽ പതിനഞ്ചുപേർ മരിച്ചു. നാൽപതിലേറെപ്പേരെ കാണാതായി. ഇതുവരെ 15,000ലേറെ പേരെ രക്ഷപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപത്രികളിലേക്കു മാറ്റി. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അമർനാഥ് തീർഥാടനം പുരോഗമിക്കുന്നതിനിടെയുണ്ടായ ദുരന്തം കടുത്ത ആശങ്കയുയർത്തി.

വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് അപകടം. പെട്ടെന്നുള്ള പേമാരിയിൽ ഗുഹാമുഖത്തിനു മുകളിൽനിന്നും വശങ്ങളിൽനിന്നും വെള്ളവും ചെളിയും കുത്തിയൊലിക്കുകയായിരുന്നു. തീർഥാടകർക്ക് ഭക്ഷണം നൽകുന്ന 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളും കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. ഇന്ത്യൻ സൈന്യവും ഇന്തോ – ടിബറ്റൻ ബോർഡർ പോലീസ്, എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്കയും ദുഃഖവും പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹയെ വിളിച്ച് സ്ഥിതിഗതികളാരാഞ്ഞു. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സേനാവിഭാഗങ്ങളോട് നിർദേശിച്ചു.

കനത്തമഴ തുടരുന്നതിനാൽ അമർനാഥ് തീർഥാടനം താത്കാലികമായി നിർത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെ താത്കാലിക വിശ്രമകേന്ദ്രങ്ങളും മറ്റും പുനഃസ്ഥാപിക്കുമെന്നും തീർഥാടനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!