വന്നവഴി മറക്കാതെ മീരാബായ് ചാനു; ട്രക്ക് ഡ്രൈവര്‍മാരുടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങി

ഇംഫാൽ: ടോക്യോ ഒളിമ്പിക്സിന്റെ ആദ്യ ദിനം ഭാരോദ്വഹനത്തിൽ മെഡൽ നേടി മീരാബായ് ചാനു ഇന്ത്യയുടെ അഭിമാനമായിരുന്നു. ഈ വെള്ളി നേട്ടത്തിന് പിന്നാലെ താരത്തെ തേടി സമ്മാനങ്ങളുടെ പെരുമഴയായിരുന്നു. എന്നാൽ ഈ സമ്മാനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ചാനു വന്നവഴി മറന്നില്ല.
ടോക്യോയിൽ നിന്ന് മെഡലുമായി മണിപ്പൂരിലെ ഇംഫാലിൽ തിരിച്ചെത്തിയശേഷം തന്നെ പണ്ട് സഹായിച്ച ട്രക്ക് ഡ്രൈവർമാരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചാനു. കരിയറിന്റെ തുടക്കത്തിൽ തന്റെ ഗ്രാമമായ നോങ്പോക് കാക്ചിങ്ങിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഇംഫാലിലെ ഖുമാൻ ലാംപക് സ്പോർട്സ് കോംപ്ലക്സിലേക്ക് പരിശീലനത്തിനായി ചാനു പോയിരുന്നത് ട്രക്കുകളിലായിരുന്നു. പുഴയിലെ മണലുമായി പോകുന്ന ഈ ട്രക്കിലെ ഡ്രൈവർമാർ ചാനുവിനെ സൗജന്യമായാണ് ഇംഫാലിലെത്തിച്ചിരുന്നത്.
ഒളിമ്പിക്സിൽ മെഡൽ നേടിയപ്പോൾ അവരെ ഇന്ത്യൻ താരം മറന്നില്ല. ആ ഡ്രൈവർമാരെയെല്ലാം കണ്ടെത്തി അവരെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണവും സമ്മാനവും നൽകി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചാനു ചർച്ചയായി. ഇന്ത്യൻ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
ട്രക്ക് ഡ്രൈവർമാരുടെ കാലിൽതൊട്ട് ചാനു അനുഗ്രഹം വാങ്ങുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രെ ട്വീറ്റ് ചെയ്തു

