KSDLIVENEWS

Real news for everyone

ലോകനാഥ് ബെഹ്റയെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

SHARE THIS ON

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാവും. ഡിജിപി, ചീഫ് സെക്രട്ടറി തസ്തികകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം കര്‍ശനമായി ബാധകമല്ലാത്തതിനാല്‍ ബെഹ്റയെ മാറ്റിയേക്കില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയടക്കം വിവേചനാധികാരമായിരിക്കും ഡിജിപിയെ മാറ്റുന്ന കാര്യത്തില്‍ അന്തിമമാകുക. നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി മൂന്ന് വര്‍ഷമോ, അതിലേറെയോ ആയി ക്രമസമാധാന ചുമതലയില്‍ ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. ഇതോടെയാണ് സംസ്ഥാന പോലീസ് മേധാവിയായി നാല് വര്‍ഷം പിന്നിടുന്ന ഡിജിപി ലോക് നാഥ് ബെഹ്റയെയും മാറ്റേണ്ടിവരുമെന്ന സൂചന ശക്തമായത്.
ഡിജിപി റാങ്കില്‍ ബെഹ്റക്ക് ശേഷം സീനിയോരിറ്റിയില്‍ യഥാക്രമം വരുന്നത് ഋഷി രാജ് സിംഗ്, ആര്‍ ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ,ടോമിന്‍ ജെ തച്ചങ്കരി എന്നിവരാണ്. ഋഷിരാജ് സിംഗ് അടുത്ത വര്‍ഷം ജൂലൈയില്‍ വിരമിക്കും. ആര്‍ ശ്രീലേഖ ഈ മാസം അവസാനം വിരമിക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ തല്‍ക്കാലം മടങ്ങിവരാനിടയില്ല. ഈ സാഹചര്യത്തില്‍ ഈ മൂന്ന് പേരെയും പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കില്ല.

ശ്രീലേഖ വിരമിക്കുമ്ബോള്‍ വിജിലന്‍സ് ഡയയറക്ടറായ എഡിജിപി സുദേഷ് കുമാറിന് ഡിജിപി റാങ്ക് ലഭിക്കും. ഇതോടെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ടോമിന്‍ ജെ തച്ചങ്കരിയും, സുദേഷ് കുമാറും ഉള്‍പ്പെടും. ബെഹ്റയെ മാറ്റാന്‍ തീരുമാനിച്ചാല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കോ, സിയാല്‍ എംഡി സ്ഥാനത്തേക്കോ പരിഗണിച്ചേക്കും.

ബെഹ്റയെ തല്‍ക്കാലം മാറ്റിയേക്കില്ലെന്ന സൂചനയും ശക്തമാണ്. ഡിജിപിയുടെയും, ചീഫ് സെക്രട്ടറിയുടെയും തസ്തികകളുടെ കാര്യത്തില്‍ കമ്മീഷന്‍റെ പ്രത്യേകമായൊരു നിലപാടോ കര്‍ശന നിര്‍ദ്ദേശമോ ഇല്ലാത്തതിനാലാണിത്. പോലീസ് മേധാവിയുടെ കാര്യത്തില്‍ ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍, സംസ്ഥാന സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ യോജിച്ചൊരു തീരുമാനമെടുത്താല്‍ മതിയാകും.

നിലവിലുള്ള ഡിജിപിക്കെതിരെ ഗുരുതര പരാതികളുണ്ടെങ്കില്‍ മാത്രമേ ഡിജിപിയെ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയുള്ളൂ എന്നും വിലയിരുത്തലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കാക്കി തലപ്പത്ത് പുതിയ ആള്‍ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!