KSDLIVENEWS

Real news for everyone

പര്‍ച്ചേസ് എന്നും ആരോഗ്യവകുപ്പിന് ചാകര; നഷ്ടമായതു പഴയ ഫയലുകളെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

SHARE THIS ON

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകൾ കാണാതായ വിഷയം ചർച്ചയാവുമ്പോൾ ഉയർന്നുവരുന്ന പഴയ പല വിവാദങ്ങളുമുണ്ട്. മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിലാവുന്നത് ഇതാദ്യമല്ല. സെൻട്രൽ പർച്ചേസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന മരുന്നിടപാടുകൾ വൻ അഴിമതിയാരോപണത്തിൽ കുരുങ്ങിയതോടെയാണ് 2007-ൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന് രൂപംനൽകിയത്.

എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് വി.കെ. രാജൻ ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരിക്കെ പേപ്പട്ടിവിഷത്തിനെതിരായ മരുന്നും ശസ്ത്രക്രിയാ നൂലും വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണം ആരോഗ്യവകുപ്പിനെ പിടിച്ചുകുലുക്കിയിരുന്നു. സസ്പെൻഷനിലായ രാജൻ വർഷങ്ങളോളം നിയമനടപടി നേരിട്ടു.


പിന്നാലെ വന്ന ഇടതുസർക്കാരാണ് ആരോഗ്യ വകുപ്പിലെ മരുന്നുവാങ്ങൽ ഇടപാടുകൾ പൊളിച്ചെഴുതിയത്. പി.കെ. ശ്രീമതി ആരോഗ്യമന്ത്രി ആയിരിക്കെ മരുന്നും ഉപരണങ്ങളും വാങ്ങാനായി തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാതൃകയിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് രൂപംനൽകി. എന്നാൽ ആരോപണങ്ങളിൽപ്പെട്ട് കോർപ്പറേഷനുമേൽ കളങ്കമേൽക്കാൻ അധികകാലം വേണ്ടിവന്നില്ല.

ഉയർന്ന വിറ്റുവരവും ഉത്പാദന സൗകര്യവുമുള്ള കമ്പനികളിൽനിന്ന് മരുന്ന് നേരിട്ട് വാങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഫാർമ രംഗത്തെ ഇടനിലക്കാർ കോർപ്പറേഷൻ ഇടനാഴികളിൽ സജീവമായി. ഉത്തരേന്ത്യയിലെ കുടിൽവ്യവസായങ്ങളിൽനിന്ന് മരുന്ന് സംഭരിച്ച് വിൽക്കുന്ന കമ്പനികൾപോലും വിതരണക്കമ്പനികളുടെ കൂട്ടത്തിൽ ഇടംപിടിച്ചു.


സോഫ്റ്റ്വേർ അട്ടിമറി മുതൽ ഗ്ലൗസ് ഇടപാട് വരെ

ആരോഗ്യവകുപ്പ് നൽകുന്ന ഓർഡർ അനുസരിച്ച് കമ്പനികളിൽനിന്ന് നേരിട്ട് മരുന്നുവാങ്ങി സർക്കാർ ആശുപത്രികൾക്ക് നൽകുകയായിരുന്നു മെഡിക്കൽ കോർപ്പറേഷന്റെ രൂപവത്കരണ ലക്ഷ്യം. എന്നാൽ മരുന്നിടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വവുമായി നേരിട്ട് ബന്ധമുള്ള ലോബി പുറത്ത് സജീവമായിരുന്നതിനാൽ അടിക്കടി ആരോപണങ്ങളും ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടികളും കോർപ്പറേഷനിൽ പതിവായി.

സോഫ്റ്റ്വേർ അട്ടിമറി, കാലാവധി കഴിയാറായ മരുന്നിന്റെ തീയതി തിരുത്തൽ, കെട്ടിട നിർമാണം ഇങ്ങനെ ദിനംപ്രതി ആരോപണങ്ങൾ കോർപ്പറേഷനുനേരെ ഉയർന്നു. കോവിഡ് കാലത്ത അടിയന്തര സാഹചര്യം കണക്കിലെടുത്ത് ടെൻഡറില്ലാതെ മരുന്നുവാങ്ങാൻ സർക്കാർ അനുമതിനൽകിയ അവസരം ഉന്നതോദ്യോഗസ്ഥർ മുതലെടുക്കുകയായിരുന്നു.


വിപണിവിലയെക്കാൾ മൂന്നിരട്ടി വിലയ്ക്ക് ഗ്ലൗസ് മുതൽ ശീതീകരണ സംവിധാനങ്ങൾ വരെ വാങ്ങിക്കൂട്ടിയെന്നാണ് ഏറ്റവും പുതിയ ആരോപണം. ആരോഗ്യവകുപ്പിലെ പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതാകുന്നതും ഇതിനുപിന്നാലെയാണ് എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.

നിയമനം പി.എസ്.സിക്കു വിടില്ല
തുടക്കംമുതൽ കരാർ ജീവനക്കാരെ നിയോഗിച്ചാണ് കോർപ്പറേഷൻ പ്രവർത്തനം. ആരോപണങ്ങൾ ഉയർന്നതോടെ നിയമനം പി.എസ്.സിക്കു വിടണമെന്ന് വിജിലൻസ് പലതവണ ശുപാർശ ചെയ്തു. ഇഷ്ടക്കാർക്ക് കരാർ നിയമനം നൽകിയും പിന്നീട് സ്ഥിരപ്പെടുത്തിയും കാര്യം സാധിക്കാനാണ് രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോഴും താത്പര്യം.

അന്വേഷണസംഘം വിപുലീകരിക്കും; പഴയ ഫയലുകളെന്ന് ആവർത്തിച്ച് സർക്കാർ


ടി.ജി. ബേബിക്കുട്ടി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകൾ നഷ്ടമായതു സംബന്ധിച്ച് അന്വേഷണ സംഘം വിപുലീകരിക്കാൻ ആലോചന.

ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തെയാണ് ഇപ്പോൾ ആന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. സംഘത്തിൽ മരുന്നിടപാടിന്റെ ചുമതലയുള്ള അഡീഷണൽ ഡയറക്ടറെക്കൂടി ഉൾപ്പെടുത്തുന്നതിനൊപ്പം കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. പോലീസിന്റെ നിർദേശം കണക്കിലെടുത്താണ് വിജിലൻസ് വിഭാഗം അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്.


നഷ്ടമായത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപവത്കരണത്തിനു മുമ്പുള്ള ഫയലുകളാണെന്നാണ് ആരോഗ്യമന്ത്രി ആവർത്തിക്കുന്നത്. ഫയലുകൾ എത്രയെന്നോ ഏതൊക്കെയെന്നോ അറിയില്ലെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിനെ അറിയിച്ചിരുന്നത്.

2007-നു മുമ്പുള്ള ഫയലുകളാണെങ്കിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള ഫയലുകൾ എന്നനിലയിൽ അവ റെക്കോഡ് റൂമിലാണ് സൂക്ഷിക്കേണ്ടിയിരുന്നത്. നഷ്ടമായവ റെക്കോഡ് റൂമിൽനിന്നല്ല. മരുന്നുവാങ്ങലും ഓഡിറ്റുമായി ബന്ധപ്പെട്ട ഫയലുകൾ എന്നനിലയിലാണ് സംഭവത്തിന്റെ ഗൗരവം വർധിക്കുന്നത്. അലമാരയിൽനിന്നും ഷെൽഫിൽനിന്നും ഫയലുകൾ കാണാനില്ലെന്നാണ് ജീവനക്കാർ പോലീസിന് നൽകിയ വിവരം.

പോലീസ് നടപടി പരിശോധിക്കുന്നു


:ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഫയലുകൾ കാണാതായ സംഭവത്തിൽ കേസെടുക്കാതെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ ചെയ്ത പോലീസ് നടപടി പരിശോധിക്കുന്നു.
സംഭവം വിവാദമാകുകയും കേസെടുക്കാത്തതിൽ പോലീസിനെതിരേ വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ജീവനക്കാരിൽനിന്ന് മൊഴിയുമെടുത്തു. പുറമേനിന്നുള്ളവരാരും ഫയൽ കടത്തിയിട്ടില്ലെന്ന നിഗമനത്തിൽ വകുപ്പുതല അന്വേഷണത്തിന് പോലീസ് ശുപാർശ ചെയ്തിരുന്നു. കേസെടുത്തതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!