KSDLIVENEWS

Real news for everyone

സഹോദരന്റെ കുഞ്ഞിനെ ഒക്കത്തെടുത്ത് വിസ്മയ, വൈറലായി ചിത്രം; കേസിന്റെ വിചാരണ ഇന്നു തുടങ്ങും

SHARE THIS ON

കൊല്ലം:”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു (വിസ്മയ)…” വിസ്മയ കുഞ്ഞുമായി നിൽക്കുന്ന, ജീവൻതുടിക്കുന്ന ചിത്രം കണ്ടപ്പോൾ അമ്മ സജിതയുടെ വാക്കുകളിൽ നൊമ്പരം. സ്ത്രീധനത്തിന്റെപേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്ത വിസ്മയ, ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ.
കഴിഞ്ഞ ജൂൺ 21-നായിരുന്നു വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതി അന്ന് ഗർഭിണിയായിരുന്നു. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചിത്രം നിലമേൽ കൈതോട്ടെ വിസ്മയയുടെ വീട്ടിൽ ലഭിച്ചു. വിസ്മയയുടെ കേസിൽ തിങ്കളാഴ്ച വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ചിത്രം വീട്ടിലെത്തിയത്.


ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളിൽ മകളുടെ ചിത്രംമാത്രം കാണേണ്ടിവന്നതോർത്തുള്ള സങ്കടംകൂടി. വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന് ചിത്രകാരി അജിലയും പറയുന്നു.

വിസ്മയ കേസ്: വിചാരണ ഇന്നു തുടങ്ങും


കൊല്ലം : ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിന്റെ വിചാരണ തിങ്കളാഴ്ച കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. ജഡ്ജി കെ.എൻ.സുജിത് മുൻപാകെയാണ് വിചാരണ. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരെയാണ് ആദ്യദിനം വിസ്തരിക്കുക.

കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ പ്രതി കിരൺകുമാർ കുറ്റം നിഷേധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 ബി-സ്ത്രീധനപീഡനംകൊണ്ടുള്ള മരണം, 498 എ-സ്ത്രീധനപീഡനം, 306-ആത്മഹത്യാപ്രേരണ, 323-പരിക്കേൽപ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ളത്.

2021 ജൂൺ 21-നാണ് ശാസ്താംകോട്ട ശാസ്താംനടയിലെ ഭർത്തൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10-ന് പോലീസ് കുറ്റപത്രം ഹാജരാക്കി.


2019 മേയ് 31-ന് വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിനുവേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സ്ത്രീധനമായി നൽകിയ കാർ മാറ്റി വേറേ നൽകണമെന്നുപറഞ്ഞ് 2020 ഓഗസ്റ്റ് 29-ന് ചിറ്റുമലയിൽ പൊതുജനമധ്യത്തിലും 2021 ജനുവരി മൂന്നിന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽവെച്ചും പരസ്യമായി പീഡിപ്പിച്ചെന്നും പറയുന്നു.

മാനസികപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും വിസ്മയ വാട്സാപ്പിലൂടെയും മറ്റും അയച്ച സന്ദേശങ്ങൾ ഫോണുകളിൽനിന്ന് സൈബർ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ച് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി.


കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയുമാണ് ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!