‘കസ്റ്റഡിയിൽ ഉള്ള സ്കൂട്ടർ തിരികെവേണം’; ദേഹത്ത് പെട്രോളൊഴിച്ച് ലൈറ്ററുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

“പുല്ലാട്: ദേഹത്താകെ പെട്രോൾ, കൈയിൽ ലൈറ്റർ. സ്റ്റേഷന് മുന്നിലെത്തിയ യുവാവിനെ കണ്ട് ആദ്യം കോയിപ്രം പോലീസൊന്ന് പകച്ചു. രാവിലെ വീട്ടിൽനിന്ന് പോലീസ് കൊണ്ടുവന്ന സ്കൂട്ടർ തിരികെത്തരമെന്നതാണ് ആവശ്യം. പൂവത്തൂർ സ്വദേശിയായ ഇയാൾക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു നാടകീയ സംഭവം. രാവിലെ അയൽവാസിയുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. അരിവാളുമായി അയൽവാസിയുടെ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കി എന്ന പരാതിയെ തുടർന്നായിരുന്നു അന്വേഷണം. അപ്പോഴാണ് സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷന് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിനിന്ന ഇയാളെ അനുനയിപ്പിക്കാൻ പോലീസ് നോക്കിയെങ്കിലും നടന്നില്ല. ആദ്യശ്രമങ്ങൾ വിജയിക്കാതായതോടെ വിവരമറിഞ്ഞ് തിരുവല്ല ഡിവൈ.എസ്.പി. സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയെയും വിളിച്ചു. ഇതിനിടെ വാഹനം തിരിച്ചുതരാമെന്ന ഉറപ്പ് ഉദ്യോഗസ്ഥർ യുവാവിന് നൽകി. വാക്കുകൾ വിശ്വസിച്ച് ശാന്തനായി നിന്ന ഇയാളുടെ ദേഹത്തേക്ക് പോലീസ് വെള്ളമൊഴിച്ചു. ലൈറ്ററും കൈയിൽനിന്ന് വാങ്ങി. സ്റ്റേഷന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ആശ്വാസവാക്കുകൾ പറഞ്ഞു. ഉപദേശിച്ചു. സ്കൂട്ടർ തിരികെ നൽകി വിട്ടയച്ചു.”

