KSDLIVENEWS

Real news for everyone

കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ വീടിനുമുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു

SHARE THIS ON

ബെംഗളൂരു:കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനുമുമ്പിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. ധാർവാർ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തിലെ ശ്രീദേവി വീരപ്പ കമ്മാർ (31) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ സഹായം തേടി സ്ഥലം എം.പി. കൂടിയായ പ്രൾഹാദ് ജോഷിയെ കാണാൻ ഇവർ പലതവണ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. വീട് നിർമാണത്തിന് സഹായം ലഭിക്കാതെ വന്നതോടെയാണ് ശ്രീദേവി ജീവനൊടുക്കിയത്. ഇക്കാര്യം വ്യക്തമാക്കി ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് ഇവരുടെ വീട് തകർന്നത്. ഇതിന് നഷ്ടപരിഹാരമായി 50,000 രൂപ ലഭിച്ചിരുന്നു. പക്ഷേ, വീട് നന്നാക്കാൻ ഈ തുക പോരെന്നു പറഞ്ഞാണ് ഇവർ കൂടുതൽ സഹായധനത്തിനുവേണ്ടി ശ്രമിച്ചത്. സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ.യായ അമൃത് ദേശായിയെ സമീപിച്ചിരുന്നു. പക്ഷേ, മന്ത്രിയെ കാണാൻ നിർദേശിച്ച് എം.എൽ.എ. ഇവരെ തിരിച്ചയക്കുകയായിരുന്നു.

പ്രൾഹാദ് ജോഷിയെ നേരിൽ കാണാൻ ശ്രമിച്ചിട്ട് അവസരം ലഭിച്ചുമില്ല. മന്ത്രിയെ കാണാനായി ഇവർ ഡൽഹിയിൽ വരെപോയിരുന്നു. പാർലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാൽ കാണാനായില്ല. ചൊവ്വാഴ്ചയാണ് ഇവർ മന്ത്രിയുടെ വീടിനുമുമ്പിലെത്തി വിഷം കഴിച്ചത്. ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇവർക്ക് ഭർത്താവും രണ്ടുകുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!