കോവിഡ് വ്യാപനം ; ടാറ്റാ കോവിഡ് ആശുപത്രി പ്രവർത്തനം തുടങ്ങി ഏഴ് മാസമായിട്ടും പൂർണമായ ചികിത്സ ഒരുക്കാൻ ഇതുവരെ ആയിട്ടില്ല.

ചട്ടഞ്ചാൽ: തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമോ എന്നാണ് എല്ലാവർക്കും ഇപ്പോൾ ആശങ്ക. ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നൂറിന് മേലെയാണ്.
സമ്പർക്കരോഗികളുടെ എണ്ണവും കൂടുന്നു. ബുധനാഴ്ച മാത്രം ജില്ലയിൽ 116 രോഗികൾ. കോവിഡ് ചികിത്സയ്ക്ക് മാത്രമായി തുടങ്ങിയ തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ അടിയന്തരനടപടി വേണമെന്ന സൂചനയാണ് ദിവസവുമുള്ള കോവിഡ് കേസുകളിലെ വർധന വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ പറഞ്ഞുതുടങ്ങിയ ടാറ്റ കോവിഡ് ആസ്പത്രിയെപ്പറ്റിയുള്ള കഥകൾ ഇനിയും തീരുന്നില്ല. അടിയന്തര സ്വഭാവമുള്ളതിനാൽ 60 കോടി ചെലവഴിച്ച് ടാറ്റ ഗ്രൂപ്പ് 150 ദിവസംകൊണ്ട് കൈമാറിയ ആസ്പത്രി സമുച്ചയത്തിൽ ഏഴ് മാസമായിട്ടും പൂർണമായ ചികിത്സ ഒരുക്കാൻ ഇതുവരെ ആയിട്ടില്ല.
ഒക്ടോബർ 28-ന് കാസർകോട് ജനറൽ ആസ്പത്രിയുടെ മേൽനോട്ടത്തിൽ കോവിഡ് ചികിത്സ തുടങ്ങിയ ടാറ്റ ആസ്പത്രിയിൽ ജീവനക്കാരുടെ കുറവ് ഇപ്പോഴും തുടരുന്നു. ആവശ്യമായ മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള 191 പേരുടെ തസ്തിക സൃഷ്ടിച്ച് അഞ്ചുമാസം മുൻപ് ഉത്തരവ് ഉണ്ടായെങ്കിലും ആസ്പത്രിയിൽ ഇതുവരെ നിയമിച്ചത് മൂന്നിലൊന്ന് ജീവനക്കാരെ മാത്രം. അഞ്ചുമാസത്തിനിടെ 1300-ലേറെ പേർ ഇവിടെ ചികിത്സക്കെത്തി. ഗുരുതരസ്വഭാവമില്ലാത്ത കോവിഡ് ബാധിതരായിരുന്നു ഇവർ. നിലവിൽ അമ്പതോളം പേരാണ് ആസ്പത്രിയിൽ ചികിത്സയിലുള്ളത്.
ഐ.സി.യു. വിഭാഗം തുറന്നു
തുടക്കത്തിൽ എ, ബി കാറ്റഗറിയിലെ രോഗികളെ മാത്രം പ്രവേശിപ്പിച്ചിരുന്ന ഇവിടെ ജനുവരിയിൽ സി കാറ്റഗറിക്കാരെ ചികത്സിക്കാൻ തുടങ്ങിയിരുന്നു. എറ്റവും ഒടുവിൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ അത്യാഹിതവിഭാഗത്തിൽപ്പെട്ടവരെയും പേരിന് ചികത്സിക്കാൻ തുടങ്ങിയിരിക്കുന്നുവെങ്കിലും ആസ്പത്രി പൂർണതോതിൽ സജ്ജമാകാത്തതിന്റെ ന്യൂനത ഇപ്പോഴും മൂടുപടമിടുകയാണ്. എസ്.ഡി.ആർ.എഫിന്റെ 4,74,713 രൂപ ഉപയോഗിച്ചാണ് ഇവിടെ അത്യാഹിതവിഭാഗവും ലാബും എക്സ്റേ സംവിധാനവും പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. രണ്ട് വെന്റിലേറ്ററുകളും മറ്റു ഉപകരണങ്ങളും ജില്ലാ ആസ്പത്രിയിൽനിന്ന് സജ്ജീകരിച്ചു. ടാറ്റ ആറ് ബ്ലോക്കുകളിൽ നിർമിച്ച 128 മെറ്റാലിക് കൺടെയ്നറുകളിലെ 12 എണ്ണം എയർലോക്ക് വിത്ത് നെഗറ്റീവ് പ്രഷർ ഉള്ളതായിരുന്നു. ഇതിനെയാണ് അതിതീവ്രപരിചരണത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത്.
മൂന്നിലൊന്ന് ജീവനക്കാർ
സ്ഥലംമാറ്റത്തിലൂടെയും പി.എസ്.സി. നിയമനം വഴിയും താത്കാലിക നിയമനത്തിലൂടെയും ഡോക്ടർമാർ ഉൾപ്പെടെ അറുപതോളം പേർ മാത്രമാണ് ഇതുവരെ ആസ്പത്രിയിൽ എത്തിയത്. ആസ്പത്രി ജൂനിയർ സൂപ്രണ്ട് സ്ഥലംമാറ്റത്തിലൂടെയാണ് ചാർജെടുത്തത്. ക്ലാർക്ക് – ഒന്ന്, ലാബ് ടെക്നീഷ്യൻ – രണ്ട്, ഓഫീസ് അറ്റൻഡന്റ് – ഒന്ന്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, രണ്ട് – 19, ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ)- മൂന്ന്, ജൂനിയർ കൺസൾട്ടന്റ് (റെസ്പിറേറ്ററി മെഡിസിൻ) – രണ്ട്, ജൂനിയർ കൺസൾട്ടന്റ് (അനസ്തേഷ്യ) – മൂന്ന്, അസിസ്റ്റന്റ് സർജൻ- നാല്, റേഡിയോഗ്രാഫർ – രണ്ട് എന്നിവരാണ് പി.എസ്.സി.യിലൂടെ നിയമനം കിട്ടിയവർ. ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ടിലെ 19 പേരെ താത്കാലികാടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റൻറ് വിഭാഗത്തിലെ ജീവനക്കാരെ കൂടുതലായി നിയമിച്ചാലേ ആസ്പത്രിയിലെ സേവനം കൂടുതൽ വിപുലപ്പെടുത്താനാകൂ. സ്ഥാനക്കയറ്റം വഴി നികത്തേണ്ട ഒഴിവുകളാണിവ.
യഥാർഥത്തിൽ വേണ്ടത് ഇങ്ങനെ
ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആസ്പത്രി പൂർണതോതിൽ പ്രവർത്തിക്കാൻ വേണ്ടവരുടെ പട്ടിക ഇതാണ്. സൂപ്രണ്ട് – ഒന്ന്, ആർ.എം.ഒ.- ഒന്ന്, ജൂനിയർ മെഡിക്കൽ കൺസൾട്ടന്റ്-16, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ – ആറ്, അസി. സർജൻ-16, നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് ഒന്ന് – രണ്ട്, ഹെഡ് നഴ്‌സ് – ആറ്, സ്റ്റാഫ് നഴ്സ് ഗ്രേഡ്-1 – 30, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് – 30, ലാബ് ടെക്‌നീഷ്യൻ – നാല്, സ്റ്റോർ സൂപ്രണ്ട് – ഒന്ന്, ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ – ഒന്ന്, ഫാർമസിസ്റ്റ് – നാല്, റേഡിയോഗ്രാഫർ – രണ്ട്, ഇ.സി.ജി. ടെക്‌നീഷ്യൻ – രണ്ട്, നഴ്‌സിങ് അസിസ്റ്റന്റ് – 25, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-ഒന്ന് – 10, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്- രണ്ട് – 20, പാർട്ട് ടൈം സ്വീപ്പർ – മൂന്ന്, മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ – ഒന്ന്, പ്ലംബർ – ഒന്ന്, ഇലക്ട്രീഷ്യൻ – ഒന്ന്, ഡ്രൈവർ – രണ്ട്, ജൂനിയർ സൂപ്രണ്ട് – ഒന്ന്, സീനിയർ ക്ലാർക്ക് – രണ്ട്, ക്ലാർക്ക് – രണ്ട്, ഓഫീസ് അറ്റൻഡന്റ് – ഒന്ന്.
പ്രത്യേക വൈദ്യുതലൈൻ വഴിയിൽ
ഫീഡറുകളിൽ വൈദ്യുതി മുടങ്ങിയാലും കോവിഡ് ആസ്പത്രിയിൽ വൈദ്യുതി മുഴുവൻ സമയവും ലഭ്യമാക്കാൻ ഏരിയൽ ബഞ്ച് കണ്ടക്ടർ ലൈൻ വലിച്ച് രണ്ടുമാസമായെങ്കിലും കോവിഡ് ആസ്പത്രിയിലേക്കുള്ള പുതിയ ലൈൻ കമ്മിഷൻ ചെയ്തിട്ടില്ല. എച്ച്.ടി. കണക്ഷൻ ലഭ്യമാക്കാൻ അധികൃതർ ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. നിർമാണസമയത്ത് നൽകിയ കണക്ഷൻ ഉപയോഗിച്ചാണ് ഇപ്പോഴും ആസ്പത്രിയിലെ ഉപയോഗം.
മയിലാട്ടി 220 കെ.വി. സബ്സ്റ്റേഷനിൽനിന്നാണ് 5.6 കിലോമീറ്റർ ദൂരത്തിൽ എ.ബി.സി. കേബിളും ഒരു കിലോമീറ്റർ ഭൂഗർഭ കേബിളും വലിച്ച് ടാറ്റ ആസ്പത്രിയിലേക്ക് പ്രത്യേക ലൈൻ ഒരുക്കിയിട്ടുള്ളത്. രണ്ടുകോടിയിലേറെ രൂപയാണ് ഇതിന് ചെലവായത്.
മരുന്നും ഭക്ഷണവും സൗജന്യം
തെക്കിൽ ടാറ്റ ഗവ. കോവിഡ് ആസ്പത്രിയിൽ ചികിത്സയും മരുന്നും ഭക്ഷണവും ഉൾപ്പെടെ എല്ലാം സൗജന്യമാണ്.
പ്രതിമാസം മൂന്ന്-മൂന്നര ലക്ഷം രൂപയാണ് രോഗികൾക്കുള്ള ഭക്ഷണത്തിന് സർക്കാർ ചെലവാക്കുന്നത്. ശരാശരി ഒരു രോഗിക്ക് പ്രതിദിനം 130 രൂപ വീതം

