ഡോളര്‍ കടത്ത്; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് വെള്ളിയാഴ്ച സ്പീക്കറുടെ മൊഴി എടുത്തത്. വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ എത്തിയേക്കുമെന്നും സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലാകും ഞായറാഴ്ച നടക്കുക. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം. ഡോളർ കടത്ത് കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോൺസൽ ജനറൽ വഴി വിദേശത്തേക്ക് ഡോളർ കടത്തിയെന്നും ഗൾഫിൽ നിക്ഷേപം നടത്തിയെന്നുമാണ് കേസ്. ചോദ്യം ചെയ്യലിനായി മൂന്ന് തവണ സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അദ്ദേഹം ഹാജരാകാൻ തയ്യാറായിരുന്നില്ല.

