KSDLIVENEWS

Real news for everyone

ഇ-ബുൾ ജെറ്റിന് കനത്ത തിരിച്ചടി; നെപ്പോളിയൻ ഇനി നിരത്തിലിറങ്ങില്ല, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

SHARE THIS ON

കണ്ണൂർ: സംസ്ഥാനത്തെമ്പാടും വിവാദമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് എതിരെ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി. ഇ-ബുൾ ജെറ്റ് കൂട്ടാളികൾക്കും പൂട്ടിട്ട് പൊലീസ് ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ അറിയിച്ചു. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. Read More: ആംബുലൻസ് എന്ന വ്യാജേന സൈറണ്‍ മുഴക്കി അതിവേഗ യാത്ര; ഇ ബുൾ ജെറ്റ് വീഡിയോ ബിഹാർ പൊലീസിന് കൈമാറും സമൂഹ മാധ്യമങ്ങൾ വഴി കലാപം ആഹ്വാനം ചെയ്തതിനാണ് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേർക്കെതിരെ കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ യുവാക്കൾ യുക്തിരഹിതമായി പെരുമാറരുതെന്നും ഇളങ്കോവൻ പറഞ്ഞു. ബിഹാറിൽ വച്ച് നിയമ ലംഘനം നടത്തിയ സംഭവത്തിൽ പൊലീസ് പ്രാഥമിക പരിശോധന തുടങ്ങി. വ്ളോഗർമാർ പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ ആ വകുപ്പ് എടുത്തു മാറ്റും. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം നൽകിയാൽ 18 വയസിൽ കുറവുള്ള കുട്ടികളാണെങ്കിലും ജുവനൈൽ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. വിവാദത്തിന്റെ തുടക്കം ഇ ബുൾജെറ്റ് വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിയമവിരുദ്ധമായി ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടി ഓഫീസിലെത്തി ബഹളംവച്ചതിന് പിന്നാലെയായിരുന്നു നടപടി. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുക്കുകയായിരുന്നു. വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ കണ്ണൂർ എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം  യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഓഫിലെത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്‍റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു. സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്സ്മെന്‍റ് ആർടിഒ പ്രമോദ് കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!