KSDLIVENEWS

Real news for everyone

വേട്ടയാടല്‍ തുടര്‍ന്നാല്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരും: വികാരഭരിതനായി ഇ.പി

SHARE THIS ON

തിരുവനന്തപുരം : “തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. പൊളിറ്റ്ബ്യൂറോയുടെ മാർഗനിർദേശ പ്രകാരം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇരുനേതാക്കളുടെയും നിലപാടും സെക്രട്ടേറിയറ്റിന്റെ അഭിപ്രായവും പരിശോധിച്ച് പിബി തുടർനടപടി ഇവിടെത്തന്നെയെടുക്കാൻ നിർദേശിക്കാനാണ് സാധ്യത. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ പി.കെ.ജയ്സനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുർവേദ റിസോർട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ചിരുന്നു. ആ യോഗത്തിൽ ഇപി പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിൽതന്നെ മറുപടി പറയാൻ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. വികാരവിക്ഷോഭത്തോടെ സംസാരിച്ച ഇപി ഇതു തന്നെ തേജോവധം ചെയ്യാനുള്ള ഒടുവിലത്തെ നീക്കമാണെന്ന് ആരോപിച്ചു. തന്നെമാത്രം ലക്ഷ്യമിട്ട് ആരോപണങ്ങളും വാർത്തകളും വരുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ചികിത്സാർഥം അവധിയെടുത്തു വിശ്രമിക്കുന്ന അവസരത്തിൽ തന്റെ അസാന്നിധ്യത്തിൽ നടന്ന സംസ്ഥാന കമ്മിറ്റിയിൽ വ്യക്തിപരമായ ആരോപണം ഉയർന്നതു നിർഭാഗ്യകരമാണ്. കണ്ണൂരിലെ റിസോർട്ടിന്റെ കാര്യം രഹസ്യമല്ല. നേരത്തേയും ചിലർ ഇതു വിവാദമാക്കാൻ നോക്കി. കണ്ണൂർ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്. ഭാര്യയുടെ റിട്ടയർമെന്റ് ആനുകൂല്യവും മകൻ ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ച പണവുമാണ് റിസോർട്ടിൽ നിക്ഷേപിച്ചതെന്നും ഇപി ന്യായീകരിച്ചു. തനിക്ക് അനധികൃത സമ്പാദ്യമില്ലെന്നും പാർട്ടിക്ക് എന്തു പരിശോധനയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ സന്നിഹിതനായിരുന്ന പി.ജയരാജൻ ഇടപെടാനോ ഖണ്ഡിക്കാനോ മുതിർന്നില്ല. സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ആരോപണം വാര്‍ത്തയും വിവാദവും ആയപ്പോഴും സംസ്ഥാന നേതൃത്വം നിഷേധിക്കാത്തതാണ് ഇ.പിയുടെ അതൃപ്തിക്ക് മുഖ്യ കാരണം. ചികിത്സയ്ക്കായി ഏറെനാള്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത ഇ.പി, റിസോര്‍ട്ട് വിവാദത്തിന് പിന്നാലെയാണ് വീണ്ടും സജീവമായത്. തന്‍റെ ഭാര്യയും മകനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായുള്ള റിസോര്‍ട്ടിനെ ചുറ്റിപ്പറ്റി വിവാദം ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നാണ് ഇ.പി കരുതുന്നത്. വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!