ആത്മപരിശോധനയുടെ സമയം കഴിഞ്ഞു, ഇനി തീരുമാനം’; യോഗം ചേരാന്‍ ജി 23 നേതാക്കള്‍

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജി 23 നേതാക്കൾ യോഗം ചേരാന്‍ ഒരുങ്ങുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയ മുതിർന്ന നേതാക്കൾ ശനിയാഴ്ചയോ ഞായറാഴ്ചയോ യോഗം ചേർന്നേക്കുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആത്മ പരിശോധനയുടെ സമയം കഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കാനുള്ള സമയമാണെന്നും കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നിരാശരാണെന്നും ജി-23 നേതാക്കൾ അടുത്ത 48 മണിക്കൂറിനുള്ളിൽ യോഗം ചേരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ വെച്ചായിരിക്കും യോഗം ചേരുക എന്നാണ് വിവരം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഗുലാം നബി ആസാദിനേയും മനീഷ് തിവാരിയേയും ഉൾപ്പെടുത്തിയിരുന്നില്ല. ‘ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നു, എന്നാൽ അപ്രതീക്ഷിതമായിരുന്നില്ല. ഞങ്ങൾ പഞ്ചാബിൽ എടുത്ത തീരുമാനങ്ങൾ പഞ്ചാബിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. വൻ തോതിൽ അവർ കോൺഗ്രസിനെ ശിക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ എല്ലാ നേതാക്കൾക്കും സീറ്റ് നഷ്ടമായി. ആത്മ പരിശോധന നടത്താനുള്ള സമയം കഴിഞ്ഞു, നമ്മൾ തീരുമാനം എടുത്തേ പറ്റൂ’ മുതിർന്ന കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാൻ പറഞ്ഞു

