കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

SHARE
കൊല്ലം∙ അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അൻസാരി–ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.
കുട്ടിയെ കാണാതായതിനു പിന്നാലെ പ്രദേശത്തെ കിണറുകളും റബര്‍ തോട്ടവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മഴ മൂലം രാത്രി നിർത്തി വച്ച തിരച്ചിൽ പുലർച്ചെ പുനരാരംഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുന്നു.

