കുട്ടികളുടെ ജീവിതംവച്ചാണ് കളിക്കുന്നത്; രാജിവച്ച് പോകൂ; പ്ലസ്‌വൺ സീറ്റ് വിഷയത്തിൽ വിമർശനവുമായി കട്ജു

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. സ്പീക്കർ എ.എൻ. ഷംസീർ അടക്കമുള്ളവർ വേദിയിലിക്കെ ആയിരുന്നു കട്ജുവിന്റെ രൂക്ഷവിമർശനം. മലപ്പുറത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം. കുട്ടികളുടെ ജീവിതംവച്ചാണ് കളിക്കുന്നത്. എന്നിട്ട് നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു. പ്രശ്നം പരിഹരിച്ചില്ല എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ നിങ്ങൾക്കെതിരേ ഇറങ്ങും’- കട്ജു പറഞ്ഞു. മലബാറിൽ പല വിദ്യാർഥികൾക്കും മൂന്നാം അലോട്മെന്റ് വന്നിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങളും വിവിധയിടങ്ങളിൽ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം.

