അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെ.എം ഷാജിയുടെ കോഴിക്കോടും കണ്ണൂരുമുള്ള വീടുകളിൽ റെയ്ഡ്. രാവിലെ ഏഴുമണിക്കാണ് വിജിലൻസ് റെയ്ഡ് ആരംഭിച്ചത്. ഫർണിച്ചറുകളുടെ ഉൾപ്പെടെ വിലവിവരങ്ങൾ വിജിലൻസ് രേഖപ്പെടുത്തുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. കോഴിക്കോടുള്ള ഷാജിയുടെ വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമാണം നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാൻ ഷാജിക്ക് കോർപറേഷൻ നിർദ്ദേശം നൽകിയിരുന്നു. കെ.എം ഷാജി സമർപ്പിച്ച സത്യവാങ്മൂലവും ഷാജിയുടെതായി കണ്ടെത്തിയ സ്വത്ത് വിവരങ്ങളും തമ്മിൽ 165 ശതമാനത്തിലധികം വ്യത്യാസം ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്.

