ചരിത്രത്തിൽ ഇതാദ്യം; ഇന്ത്യ-അഫ്ഗാൻ മത്സരത്തിൽ ‘ജനഗണമന’യ്ക്ക് മുമ്പ് ‘വന്ദേമാതരം’ ആലപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മത്സരത്തിന് മുൻപ് ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചു. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായാണ് ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് മുൻപായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചത്. ഇതാദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ദേശീയ ഗാനത്തിന് മുൻപ് ദേശീയഗീതം ആലപിക്കുന്നത്.
To advertise here, Contact Us
ഇരു ടീമുകളുടെയും ദേശീയ ഗാനങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വേദിയിൽ വന്ദേമാതരം മുഴങ്ങിയത്. ദേശീയ ഗീതം പൂർണമായി അവസാനിച്ച ശേഷമാണ് ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും ദേശീയഗാനങ്ങൾ ആലപിച്ചത്.
കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് ഈ നടപടി. ടോസിന് ശേഷം വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിച്ചതിനെ തുടർന്ന് മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ പതിവിലും നീണ്ടുനിന്നു. ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിലോ ജൂണിൽ നടന്ന അഫ്ഗാനിസ്താനെതിരായ ഉഭയകക്ഷി പരമ്പരയിലോ ദേശീയ ഗീതം ആലപിച്ചിരുന്നില്ല.
ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ജനഗണമനയ്ക്ക് മുൻപായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 28-ന് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ജൂലായിൽ പുറപ്പെടുവിച്ച ആശയവിനിമയത്തിലൂടെ സർക്കാർ ഈ ഉത്തരവ് ആവർത്തിക്കുകയും ചെയ്തു.
2025 നവംബറിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിച്ചിരുന്നു. കൂടാതെ, 2026-ലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും ആദ്യമായി വന്ദേമാതരം ആലാപനം ഉൾപ്പെടുത്തിയിരുന്നു.

