KSDLIVENEWS

Real news for everyone

എല്ലാ സ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വേണം, പുതിയ നേതാക്കള്‍ വരണം’, നേതൃത്വത്തോട് തരൂര്‍

SHARE THIS ON

ദില്ലി: കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണമെന്നും പ്രവര്‍ത്തകസമിതിയില്‍ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിന് ഒരു നിര നിര്‍ദേശങ്ങള്‍ തരൂര്‍ നല്‍കുന്നത്. പുതിയ നേതാക്കള്‍ക്ക് കടന്ന് വരാന്‍ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂര്‍ ആവശ്യപ്പെടുന്നു.

‘വെല്ലുവിളി ഏറ്റെടുക്കണം’ എന്ന തലക്കെട്ടില്‍ വിവിധ ദിനപത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ മോദിയെയും ബിജെപിയെയും വിമര്‍ശക്കുന്നതിന് ഒപ്പം എന്ത് ചെയ്യാന്‍ പോകുന്നു എന്ന് കൂടി പറയണമെന്ന് തരൂര്‍ ആവശ്യപ്പെടുന്നു. മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് തരൂര്‍ ഓര്‍മപ്പെടുത്തുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി കോണ്‍ഗ്രസ് തുടരണം.

യുവനേതൃത്വം വരട്ടെ

അടിസ്ഥാനഘടകം മുതല്‍ ദേശീയതലം വരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിച്ച്‌ കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ട്. തങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കണം. തീര്‍ച്ചയായും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന്‍റെ അടിസ്ഥാനതത്വങ്ങള്‍ തന്നെ ഉറപ്പ് നല്‍കുന്നുണ്ട്. അക്കാര്യം നമ്മള്‍ രാജ്യം മുഴുവന്‍ കേള്‍ക്കേ അഭിമാനത്തോടെ വിളിച്ച്‌ പറയണം.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന യുവജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുംവിധം ഭാവിയിലേക്കുള്ള കാഴ്ചപ്പാട് രൂപീകരിക്കണം. 45 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സില്‍ താഴെയുള്ളവരാണ്.നമ്മള്‍ എന്ത് ചെയ്തുവെന്നും എന്ത് ചെയ്യുമെന്നും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കും വിധം ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും കേന്ദ്രത്തില്‍ അവയ്ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും വേണം – തരൂര്‍ ലേഖനത്തില്‍ പറയുന്നു. (കടപ്പാട്: മാതൃഭൂമി)

തല്‍ക്കാലം പ്രതിഷേധമില്ല

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്ഥിതി വിലയിരുത്താന്‍ ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകസമിതി യോഗത്തില്‍ കാര്യമായൊന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം. സോണിയയില്‍ പൂര്‍ണവിശ്വാസം രേഖപ്പെടുത്തി യോഗം പിരിഞ്ഞു. പ്രതിഷേധത്തില്‍ ഗാന്ധി കുടുംബം രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവര്‍ത്തകസമിതി അത് തടഞ്ഞു. സംഘടനാ ജനറല്‍ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ യോഗത്തില്‍ പ്രതിഷേധിച്ചില്ല.

എന്നാല്‍ പരസ്യമായി പ്രതിഷേധിച്ചില്ലെങ്കിലും ചില സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് ജി-23 നേതാക്കള്‍ മുമ്ബോട്ട് വച്ചു. അനുഭവസമ്ബത്തുള്ളയാളായിരിക്കണം സംഘടനാകാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത്. കെ സി വേണുഗോപാലിനെതിരെ തുറന്ന വിമര്‍ശനം തന്നെ യോഗത്തിലുയര്‍ന്നു. ഒരു സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്കും മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ നേരിട്ട് എത്തരുത്. വര്‍ക്കിംഗ് പ്രസിഡന്‍റ് നിയമനം അവസാനിപ്പിക്കണം.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി അതീവ ഗുരുതരമെന്ന് വിലയിരുത്തിയ നേതൃത്വം ആസൂത്രണത്തിലെ പിഴവ് സമ്മതിച്ചു. ആത്മപരിശോധന നടത്തും. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയത് തന്‍റെ പിഴവാണെന്ന് സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു. സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടല്‍ ഉണ്ടാകും. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ സ്ഥാന ത്യാഗത്തിന് തയ്യാറാണെന്ന് സോണിയ ഗാന്ധി അറിയിച്ചു. എന്നാല്‍ കടുത്ത നിലപാട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട പ്രവര്‍ത്തക സമിതി അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബം തുടരണമെന്നാവശ്യപ്പെട്ടു. പൂര്‍ണപിന്തുണ നല്‍കാനും ഭൂരിഭാഗം അംഗങ്ങളും തീരുമാനിക്കുകയും ചെയ്തു.

ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിച്ചത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണെന്നാണ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതസംഘം മുന്നോട്ട് വയ്ക്കുന്ന എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പ് നല്‍കി. ഇതനുസരിച്ചാണ് സംഘടനാ സംവിധാനത്തില്‍ നിര്‍ണായക ഭേദഗതികള്‍ ആവശ്യപ്പെട്ട് ജി 23 ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!