KSDLIVENEWS

Real news for everyone

ബംഗാളിൽ വഖഫ് പ്രതിഷേധം പടരുന്നു; സൗത്ത് 24 പർഗാനാസിൽ സംഘർഷം, നിരവധിപേർക്ക് പരിക്ക്

SHARE THIS ON

കൊൽക്കത്ത: പശ്ചിമബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം. മുർഷിദാബാദിലെ സംഘർഷത്തിന് പിന്നാലെയാണ് ഇപ്പോൾ സൗത്ത് 24 പർഗാനാസിലും സംഘർഷം ഉടലെടുത്തത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ പോലീസ് വാനും ബൈക്കുകളും കത്തിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിഷേധക്കാർ കൊൽക്കത്തയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കൊൽക്കത്തയിലെ രാംലീല മൈതാനമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാൽ, രാംലീല മൈതാനിയിൽ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു പോലീസ് മാർച്ച് തടഞ്ഞത്. പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധക്കാരിൽ ചിലർ പോലീസ് വാഹനങ്ങൾക്ക് തീയിട്ടതായും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പോലീസ് പറഞ്ഞു.

സംഘർഷത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഐഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞദിവസങ്ങളിൽ മുർഷിദാബാദ്‌ ജില്ലയിൽ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. ജാഫ്രാബാദിൽ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വീടിനുള്ളിൽ അച്ഛനെയും മകനെയും കുത്തേറ്റനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികൾ വീട് കൊള്ളയടിച്ച് ഇരുവരെയും കൊന്നശേഷം സ്ഥലംവിട്ടതായി മരിച്ചവരുടെ കുടുംബം പരാതിപ്പെട്ടു.

സാംസർഗഞ്ച് ബ്ലോക്കിലെ ധുലിയനിൽ ശനിയാഴ്ച രാവിലെ ഒരാൾക്ക്‌ വെടിയേറ്റിരുന്നു. അക്രമസംഭവങ്ങളിൽ ഇതുവരെ 118 പേർ അറസ്റ്റിലായി. റോഡ്, തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. അക്രമബാധിതമേഖലകളിൽ ഇന്റർനെറ്റ്‌ സേവനം വിച്ഛേദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!