പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിലപാട് അറിയിച്ച് ഇന്ത്യ; ഗാസയിൽ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണത്തെ വിമർശിച്ച് ഇന്ത്യ
ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ നിലപാട് അറിയിച്ച് ഇന്ത്യ. യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസ്താവനയിൽ ഇന്ത്യ ആക്രമണത്തെ അപലപിച്ചു. സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ ശക്തമായ ഭാഷയിൽ തന്നെ അപലപിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. ഇരുകൂട്ടരും സംയമനം പാലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളീധരൻ വ്യക്തമാക്കി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മലയാളി യുവതി സൗമ്യയുടെ ദാരുണഅന്ത്യമടക്കം പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസ്താവനയുടെ ചുരുക്കം. എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. പ്രത്യേകിച്ച് സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ. ഈ ആക്രണത്തില്‍ ഇന്ത്യയ്ക്കും ഒരു ജീവന്‍ നഷ്ടമായി. ഇന്ത്യന്‍ പൗരയടക്കം ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയുമോര്‍ത്ത് ഞങ്ങള്‍ ദുഖിക്കുന്നു.സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മനുഷ്യരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇരുകൂട്ടരും സംയമനം പാലിക്കുകയും തല്‍സ്ഥിതി തുടരുകയും വേണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണം.
Tags :- Israel palestine attack CPM state secretariate